കണ്ണൂർ: എഐഎസ്എഫ് 43ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. നൂറുകണക്കിനു വിദ്യാർഥികൾ അണിനിരന്ന റാലിയോടെയാണ് സമ്മേളനം തുടങ്ങിയത്. സമ്മേളനത്തോടനുബന്ധിച്ച് ടൗൺ സ്ക്വയറിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ദേശീയതലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം നമ്മുടെ ഇടയിലുള്ള ചിലർക്ക് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐയെ പരോക്ഷമായി സൂചിപ്പിച്ച് കാനം പറഞ്ഞു. സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി. വിനിൽ അധ്യക്ഷത വഹിച്ചു. മന്ത്രി പി.തിലോത്തമൻ, കെ.രാജൻ എംഎൽഎ, സി.എൻ.ചന്ദ്രൻ, കെ.പി. സന്ദീപ്, ആർ.സജിലാൽ, ശുഭേഷ് സുധാകരൻ, എം.അഗേഷ്, സി.പി.ഷൈഭൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി.ഷൈജന്‍ സ്വാഗതവും എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം. അഗേഷ് നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ പതാക ഉയർത്തി.
പതാകജാഥയും ബാനര്‍ ജാഥയും പൊതുവിദ്യാഭ്യാസ സംരക്ഷണസന്ദേശ ജാഥയും എസ്എന്‍ പാര്‍ക്കില്‍ സംഗമിച്ചതിനുശേഷമാണ് പ്രകടനം ആരംഭിച്ചത്. പ്രകടനം പൊതുസമ്മേളനനഗരിയായ സോണി ബി. തെങ്ങമം നഗറില്‍(കണ്ണൂര്‍ ടൗണ്‍ സ്ക്വയര്‍ ) സമാപിച്ചു.
പ്രതിനിധി സമ്മേളനം ഇന്നു രാവിലെ പത്തിന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് ‘ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവി’എന്ന വിഷയത്തിൽ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് ജി. ശശി നഗറില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ചലച്ചിത്രമേള സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിന് എംഎല്‍എ അധ്യക്ഷത വഹിക്കും.
എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
02:09 AM Aug 13, 2017 | Deepika.com