നെടുന്പാശേരി: ഈ വർഷത്തെ സംസ്ഥാന ഹജ്ജ് ക്യാന്പ് നെടുന്പാശേരി വിമാനത്താവളത്തിന്റെ മെയിന്റനൻസ് റിപ്പയർ ഹാങ്കറിൽ തുടങ്ങി.
ആദ്യത്തെ ഹജ്ജ് വിമാനം ഇന്നു രാവിലെ ഏഴിനു പുറപ്പെടും. നൂറുകണക്കിനു ഹജ്ജ് തീർഥാടകർ ഒത്തുചേർന്ന സമ്മേളനത്തിൽ ക്യാന്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മൗലികത, സമാധാനം, ത്യാഗം, സാഹോദര്യം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് 30 ലക്ഷത്തിലധികം പേർ ഒത്തുകൂടുന്ന ഹജ്ജ് ലോകത്തിലെ ഏറ്റവും വലിയ സമാധാന കൂട്ടായ്മയാണെന്നും കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം രാജ്യത്തിനു തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.സമ്മേളനത്തിൽ ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെയാണ് ഉദ്ഘാടന പരിപാടികൾ തുടങ്ങിയത്.
എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, എംഎൽഎമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.വി. അബ്ദുൾ ഖാദർ, വി. അബ്ദു റഹിമാൻ, റോജി എം. ജോണ്, പി.ടി.എ. റഹിം, അൻവർ സാദത്ത്,തുടങ്ങിയവർ പ്രസംഗിച്ചു.
നെടുന്പാശേരിയിൽ ഹജ്ജ് ക്യാന്പ് തുടങ്ങി;ആദ്യവിമാനം ഇന്നു പുറപ്പെടും
01:54 AM Aug 13, 2017 | Deepika.com