കോട്ടയം: കാറോടിച്ചിരുന്ന ഗൃഹനാഥൻ അബോധാവസ്ഥയിലായതോടെ രാത്രിയിൽ ഒറ്റപ്പെട്ടു പോയ അമ്മയും രണ്ടു പെണ്മക്കളും സഹായത്തിനു പോലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നു പരാതി. പോലീസിന്റെ ഹെൽപ് ലൈൻ നന്പരായ 100ലേക്കു വിളിച്ചപ്പോൾ തങ്ങളുടെ ഏരിയ അല്ലെന്നു പറഞ്ഞു ഫോണ്‍ വച്ചത്രേ. മണിക്കൂറുകളോളം കാറിൽ കുടുങ്ങിയ കുടുംബത്തെ പിന്നീടു ലയണ്‍സ് ക്ലബ് അധികൃതർ ബന്ധപ്പെട്ടാണു രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി 8.45ന് ഈരാറ്റുപേട്ടയ്ക്കു സമീപം പൂവത്തോട്ടിലാണു സംഭവം. ചിങ്ങവനം സ്വദേശികളും വിദേശ മലയാളികളുമായ ഡെയ്സിൽ ചാക്കോ, ഭാര്യ ആനി ഡെയ്സിൽ, 21ഉം 19ഉം വയസുള്ള രണ്ടു പെണ്മക്കൾ എന്നിവരാണു കാറിൽ യാത്ര ചെയ്തിരുന്നത്. കുടുംബം റാന്നിയിലുള്ള ബന്ധുവീട്ടിൽ പോയി രാമമംഗലത്തേക്കു മടങ്ങുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു ഇവരുടെ യാത്ര. യാത്രയ്ക്കിടയിൽ കാർ പൂവത്തോട്ടിൽ എത്തിയപ്പോൾ കാർ ഓടിച്ചിരുന്ന ഡെയ്സിലിനു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും തുടർന്നു ബോധരഹിതനാവുകയും ചെയ്തു. ഇതോടെ ആനി 100 എന്ന ഹെൽപ്പ് ലൈൻ നന്പരിൽ ബന്ധപ്പെട്ടു പോലീസ് സഹായം ആവശ്യപ്പെട്ടു. എന്നാൽ, ഫോണെടുത്തു വിവരങ്ങളും സ്ഥലവും ചോദിച്ച പോലീസ്, കുടുംബം നിസഹായ അവസ്ഥയിൽ കിടക്കുന്നതു പൂവത്തോട്ടിലാണെന്നു മനസിലാക്കിയതോടെ ഇതു തങ്ങളുടെ ഏരിയ അല്ലെന്നു പറഞ്ഞു ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നു പറയുന്നു.
ഒറ്റപ്പെട്ട സ്ഥലമായതിനാൽ പുറത്തിറങ്ങാൻ ധൈര്യപ്പെടാതെ ആനിയും മക്കളും കാറിനുള്ളിൽത്തന്നെ ഇരുന്നു. തുടർന്ന് ഇവർ ഫോൺ വിളിച്ചതനുസരിച്ചു ലയണ്‍സ് ക്ലബ് അംഗങ്ങളാണു മറ്റൊരു വാഹനം സ്ഥലത്തെത്തിച്ചു ഡെയ്സിലിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ലയണ്‍സ് റാഫിൽസ് ചെയർമാൻ എം.പി. രമേഷ്കുമാർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു സംഭവം അവരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഒറ്റപ്പെട്ട സ്ഥലത്തു കുടുങ്ങിപ്പോയ മൂന്നു സ്ത്രീകൾക്ക് അവർ സഹായം ആവശ്യപ്പെട്ടിട്ടും പോലീസ് ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്കു വ്യാഴാഴ്ച രാത്രിയിൽ 11.30നു സഹായം ആവശ്യപ്പെട്ടു ഫോണ്‍ വന്നിരുന്നുവെന്നും സംഭവം നടന്ന സ്ഥലം തിടനാട് സ്റ്റേഷന്റെ പരിധിയിലാണെന്നും അവിടേക്കു മെസേജ് കൊടുത്തുവെന്നുമാണു പോലീസിന്റെ വിശദീകരണം.
100ൽ വിളിച്ചപ്പോൾ മറുപടി, ഞങ്ങളുടെ ഏരിയ അല്ല!
01:19 AM Aug 12, 2017 | Deepika.com