തിരുവനന്തപുരം: മട്ടന്നൂരിൽ സിപിഎം അനുഭാവിയായ ദളിത് യുവതിയെ നഗരസഭാ ചെയർമാൻ മർദിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മാധ്യമങ്ങളിൽ കണ്ട ഈ വാർത്തയുടെ നിജസ്ഥിതി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു ചെന്നിത്തല സബ്മിഷനിൽ ആവശ്യപ്പെട്ടു. മട്ടന്നൂർ നഗരസഭയിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി മറുപടി നല്കി. ഇതു സംബന്ധിച്ച് ഒരു പരാതിയും ആരും നല്കിയിട്ടില്ല.
കഴിഞ്ഞ എട്ടിനാണു മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. അതിനുശേഷം അവിടെ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മനഃപൂർവമായി കെട്ടിച്ചമച്ചതാണ് വാർത്തയെന്നും ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് കേസ് എടുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ചു. ഇതേത്തുടർന്ന് ഭരണപക്ഷാംഗങ്ങളും ഒച്ചപ്പാടുമായി രംഗത്തെത്തി.
സ്പീക്കർ ഇടപെട്ടാണ് ഒടുവിൽ രണ്ടുകൂട്ടരേയും ശാന്തരാക്കിയത്.
ദളിത് യുവതിയെ സിപിഎം നേതാവ് മർദിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
01:19 AM Aug 12, 2017 | Deepika.com