ഭരണങ്ങാനം: അൽഫോൻസാമ്മ സുവിശേഷമൂല്യങ്ങളിൽ ജീവിച്ചാണു വിശുദ്ധയായതെന്നും അവ പരിശീലിച്ചത് കുടുംബത്തിൽനിന്നാണെന്നും കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. അത്തരം പരിശീലനം ഇന്ന് ആവശ്യമാണ്. ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. വിശുദ്ധ സഹനത്തിന്റെ മാലാഖയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈകുന്നേരം അഞ്ചിന് ഇടവക ദേവാലയത്തിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയർപ്പിച്ചു വചനപ്രഘോഷണം നടത്തി. അൽഫോൻസാമ്മ സാധാരണക്കാരുടെ വിശുദ്ധയാണെന്നും അവരെ അനുകരിക്കാൻ എളുപ്പമാണെന്നും ബിഷപ് പറഞ്ഞു. അദ്ഭുതങ്ങളുടെ ആത്മീയതയും കുരിശിന്റെ ആത്മീയതയും സുവിശേഷത്തിലുണ്ട്. കുരിശിന്റെ ആത്മീയത ഉൾക്കൊള്ളണം. നമ്മുടെ ജീവിതങ്ങൾ മനുഷ്യരുടെ ഇടയിലും ദൈവസന്നിധിയിലും സ്വീകാര്യമാകാൻ കുരിശിന്റെ ആത്മീയത അൽഫോൻസാമ്മയെപ്പോലെ നമുക്കു വേണം- അദ്ദേഹം പറഞ്ഞു.
വിശുദ്ധ കുർബാനയെത്തുടർന്ന് ഭക്തിസാന്ദ്രമായ ജപമാലപ്രദക്ഷിണം പള്ളിയിൽനിന്ന് അൽഫോൻസാമ്മ ജീവിച്ച് മരിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്കു നടന്നു.
അൽഫോൻസാമ്മ സുവിശേഷ മൂല്യങ്ങളിൽ ജീവിച്ചു: മാർ മഠത്തിക്കണ്ടത്തിൽ
01:22 AM Jul 28, 2017 | Deepika.com