കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഡോളർ കണക്കിൽ ശതകോടീശ്വരന്മാരുടെ പട്ടികയിൽ. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബുധനാഴ്ചത്തെ കണക്കു പ്രകാരം അദ്ദേഹത്തിന്റെ ആസ്തി മൂല്യം 103 കോടി ഡോളർ(6,660 കോടി രൂപ) ആണ്.
പിതാവിൽനിന്നു ലഭിച്ച 50,000 രൂപയിൽ നിന്നാരംഭിച്ചതാണു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വ്യവസായ ജീവിതം. ഈ തുക പ്രാഥമിക നിക്ഷേപമായി കന്പനി ആരംഭിച്ചു. ഒരു ലക്ഷം രൂപയായിരുന്നു ആകെ മൂലധനം. തുടർന്നു പടിപടിയായി വളർന്നു. നാലു ദശകത്തിനുള്ളിലാണ് ആസ്തി 6,660 കോടി രൂപയായത്.
ഭാര്യ ഷീല കൊച്ചൗസേപ്പ്, മക്കളായ അരുണ്‍, മിഥുൻ എന്നിവർക്കെല്ലാംകൂടി വി ഗാർഡിൽ 60.27 ശതമാനം ഓഹരികളുണ്ട്. 4.90 ശതമാനം ഓഹരി കെ. ചിറ്റിലപ്പിള്ളി ട്രസ്റ്റിന്റെ പേരിലാണ്. വണ്ടർലാ ഹോളിഡേയ്സിലും ചിറ്റിലപ്പിള്ളി കുടുംബത്തിനും ട്രസ്റ്റിനുമായി 70.99 ശതമാനം ഓഹരികളുണ്ട്. 1417.48 കോടിയുടെ മൂല്യം വരും ഈ ഓഹരികൾക്ക്.
കന്പനിയുടെ ആരംഭത്തിൽ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളാണു ചിറ്റിലപ്പിള്ളിക്കു കേൾക്കേണ്ടി വന്നത്. പ്രമുഖ ദേശസാൽകൃത ബാങ്ക് വായ്പ നൽകാൻ വിസമ്മതിച്ചു. കെൽട്രോണ്‍ പോലെയുള്ള മാർക്കറ്റിലെ വന്പന്മാർക്കു മുന്നിൽ ഒരു പുതുമുഖ വ്യവസായിക്കു പിടിച്ചു നിൽക്കാനാവില്ലെന്നു പറഞ്ഞാണ് അദ്ദേഹത്തെ മടക്കിയത്.
ഫിസിക്സിൽ ബിരുദാനന്തര ബിരുദധാരിയായ കൊച്ചൗസേപ്പ് ഗവേഷണ സംബന്ധമായ സ്ഥാപനങ്ങളിൽ ആദ്യം ജോലിക്കു ശ്രമിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. തുടർന്നു മൂന്നു വർഷം തിരുവനന്തപുരത്തുള്ള ഒരു കന്പനിയിൽ സൂപ്പർവൈസർ ആയി ജോലി നോക്കി. ആ കന്പനിയിലെ ഉത്പന്നങ്ങളിൽ ഒന്നായിരുന്നു ഇലക്ട്രോണിക് സ്റ്റെബിലൈസർ. അന്ന് കേരളത്തിൽ വോൾട്ടേജ് വ്യതിയാനം രൂക്ഷമായിരുന്നു.
വ്യവസായാടിസ്ഥാനത്തിൽ സ്റ്റെബിലൈസർ നിർമിക്കുക എന്ന ആശയം അങ്ങനെ അദ്ദേഹത്തിന്റെ മനസിൽ കുടിയേറി. ബാക്കി ചരിത്രം. കേരള വ്യവസായ ചരിത്രത്തിലെ എക്കാലത്തേയും ത്രസിപ്പിക്കുന്ന വിജയഗാഥയായി വി ഗാർഡ് മാറി.
വ്യവസായ ഭാരം അല്പാ ല്പമായി മക്കളെ ഏല്പിച്ചു വരികയാണ് ഇപ്പോൾ ചിറ്റിലപ്പിള്ളി. എങ്കിലും വെറുതെയിരിക്കാൻ അദ്ദേഹം തയാറല്ല. തെരുവുനായ പ്രശ്നം ഉൾപ്പെടെ യുള്ള സാമൂഹിക വിഷയങ്ങളി ൽ അദ്ദേഹം ആവേശപൂർവം ഇടപെടുന്നു. താൻ നേടിയതിന്റെ ഒരു ഭാഗവും തന്റെ ആത്മവിശ്വാസവും സമൂഹത്തിനു മടി കൂടാതെ പകർന്നുനൽകുന്നു.
ഡോളറിലും ചിറ്റിലപ്പിള്ളി ശതകോടീശ്വരൻ
01:22 AM Jul 28, 2017 | Deepika.com