അതിരന്പുഴ: എംജി യൂണിവേഴ്സിറ്റിക്കു കീഴിലെ വിവിധ സ്വാശ്രയ സ്ഥാപനങ്ങൾ നാഥനില്ലാക്കളരിയായി. എംജി യൂണിവേഴ്സിറ്റി പ്രത്യേക സൊസൈറ്റി രൂപീകരിച്ചു കൈമാറിയ സ്വാശ്രയ സ്ഥാപനങ്ങളാണു നടത്താൻ ആളില്ലാത്ത അവസ്ഥയിലായത്. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ജില്ലയിലെ പുതുപ്പള്ളി, ഗാന്ധിനഗർ, ചെറുവാണ്ടൂർ സെന്ററുകളും പുല്ലരിക്കുന്ന് എസ്ടിഎഎസിയും പെരുവഴിയാധാരമായതായി വിദ്യാർഥികൾ ആരോപിക്കുന്നു.
എൽഡിഎഫ് സിൻഡിക്കറ്റ് വന്നയുടൻ ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. കെഎസ്യുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചതോടെ ഇതു പിൻവലിച്ചു.
തുടർന്ന് സർക്കാർ ഉത്തരവനുസരിച്ച് കാപ്സ് സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച് ഈ സ്ഥാപനങ്ങൾ കൈമാറി. യൂണിവേഴ്സിറ്റിയിലെ സിൻഡിക്കറ്റ് അംഗങ്ങൾത്തന്നെ കാപ്സിന്റെ തലപ്പത്തും വന്നതോടെ അടച്ചുപൂട്ടലിന്റെ രൂപം മാറ്റി.
ആദ്യഘട്ടമായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ കഴിഞ്ഞ ആഴ്ച യൂണിവേഴ്സിറ്റി തിരിച്ചുവിളിച്ചു. നിലവിലുള്ള ജീവനക്കാരെ നിലനിർത്തുമെന്നു കാപ്സ് രൂപീകരിച്ചപ്പോൾ സർക്കാരും യൂണിവേഴ്സിറ്റിയും പറഞ്ഞിരുന്നു.
യൂണിവേഴ്സിറ്റിയിലെ കരാർ ജീവനക്കാരായ അധ്യാപകർക്കു യുജിസി നിരക്കിൽ ശന്പളം നല്കാൻ കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വിധിച്ചിരുന്നു. പലരുടെയും ശന്പളം നാളുകളായി കുടിശികയുമാണ്.
ഇതിനിടെ, കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ ഡയറക്ടർ ഉൾപ്പെടെയുള്ള അധ്യാപകരെയും മറ്റു കരാർ ജീവനക്കാരെയും പിരിച്ചുവിട്ടത്തോടെ ഈ സ്ഥാപനങ്ങളിൽ ഇപ്പോൾ വിദ്യാർഥികൾ മാത്രമേയുള്ളൂ.
ഇതോടെ എസ്എംഇ (8 സെന്ററുകൾ), എസ്ടിഎസ്(3), 12 ബിഎഡ് സെന്ററുകൾ, മുട്ടം എൻജിനിയറിംഗ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭാവി തുലാസിലായി. മിക്ക സ്ഥാപനങ്ങളും ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്നു കെഎസ്യുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ വീണ്ടും സമരം തുടങ്ങിയിരിക്കുകയാണ്.
പുതുപ്പള്ളിയിൽ ആരംഭിച്ച സമരത്തിനു പിന്തുണയുമായി അധ്യാപകരും രംഗത്തെത്തി. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഇല്ലാതാക്കാൻ ഇടതു സിൻഡിക്കറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള ലോബി പ്രവർത്തിക്കുകയാണെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ആരോപിച്ചു.
അധ്യാപകരും ജീവനക്കാരുമില്ലാതെ സ്ഥാപനങ്ങൾ പൂട്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. താൽകാലിക ജീവനക്കാരെ നിയമിക്കാനായി വൻതോതിൽ പിരിവും ലേലംവിളിച്ചുള്ള കച്ചവടവും പൊടിപൊടിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.
എംജി സ്വാശ്രയ സ്ഥാപനങ്ങൾ നാഥനില്ലാക്കളരിയായി; വിദ്യാർഥികൾ വീണ്ടും സമരം തുടങ്ങി
01:10 AM Jul 28, 2017 | Deepika.com