തിരുവനന്തപുരം: പിഎസ്സിയിലെ ഏഴ് അംഗങ്ങളുടെ ഒഴിവു നികത്താൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ പിഎസ്സിയിൽ മുഴുവൻ അംഗങ്ങളുമാകും. മൊത്തം 21 അംഗങ്ങളാണുവേണ്ടത്. പുതിയ ഏഴിൽ അഞ്ചു പേർ സിപിഎം നോമിനികളാണ്. മറ്റുള്ളവർ സിപിഐ, കോണ്ഗ്രസ്- എസ് പ്രതിനിധികളും.
ഡോ. കെ.പി. സജിലാൽ- അസോസിയേറ്റ് പ്രഫസർ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (ഡിബി കോളജ് തലയോലപ്പറമ്പ്), പി.കെ. വിജയകുമാർ- സ്റ്റോർ കീപ്പർ (ആർവിടിഐ, തിരുവനന്തപുരം), ഡോ. ഡി. രാജൻ- അസിസന്റ് പ്രഫസർ (ഗവണ്മെന്റ് മെഡിക്കൽ കോളജ് തിരുവനന്തപുരം), ടി.ആർ. അനിൽകുമാർ- ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ലൈബ്രറി (കാലടി), മുഹമ്മദ് മുസ്തഫ കടമ്പോട്ട്- അധ്യാപകൻ (ടിഎസ്എഎം യുപിസ്കൂൾ, ഒതുക്കുങ്ങൽ, മലപ്പുറം), പി.എച്ച്. മുഹമ്മദ് ഇസ്മായിൽ- റിട്ടയേഡ് ജൂണിയർ സൂപ്രണ്ട് (പിഡബ്ല്യുഡി, ആലുവ), റോഷൻ റോയ് മാത്യു (റാന്നി) എന്നിവരെയാണു ശിപാർശ ചെയ്തത്.
ഇവരിൽ ഡോ.കെ.പി. സജിലാൽ, പി.കെ. വിജയകുമാർ, ഡോ.ഡി. രാജൻ, പി.എച്ച്. മുഹമ്മദ് ഇസ്മായിൽ, റോഷൻ റോയ് മാത്യു എന്നിവരാണ് സിപിഎം നോമിനികൾ. പി.കെ. വിജയകുമാർ പട്ടികവർഗ വിഭാഗ പ്രതിനിധിയാണ്. ടി.ആർ. അനിൽകുമാർ സിപിഐയുടെയും മുഹമ്മദ് മുസ്തഫ കടമ്പോട്ട് കോണ്ഗ്രസ്-എസിന്റെയും നോമിനികളാണ്.
ഇതോടെ 21 പിഎസ്സി അംഗങ്ങളിൽ സിപിഎമ്മിന് ഒൻപതു പേരായി. സിപിഐക്കു മൂന്നും കോണ്ഗ്രസിന് രണ്ടും മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്- എം, ജനതാദൾ-എസ്, എൻസിപി, ജനതാദൾ-യു, ജെഎസ്എസ് കക്ഷികൾക്ക് ഓരോ പ്രതിനിധികളും.
പിഎസ്സിയുടെ അംഗസംഖ്യ 17ൽനിന്ന് 21 ആക്കി ഉയർത്തിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്.
ഈ സർക്കാർ വന്നശേഷം ചെലവുചുരുക്കലിന്റെ ഭാഗമായി അംഗസംഖ്യ 17 ആക്കി കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു.
പിഎസ്സിയിൽ ഏഴ് അംഗങ്ങളെക്കൂടി നിയമിക്കാൻ മന്ത്രിസഭാ ശിപാർശ
01:10 AM Jul 28, 2017 | Deepika.com