കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ സിനിമാ കാമറാമാനായ യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശിനിയും യുഎസിൽ ഡോക്ടറുമായ യുവതിയെ പീഡിപ്പിക്കുകയും കബിളിപ്പിക്കുകയും ചെയ്ത കൊടുങ്ങല്ലൂർ കോട്ടപ്പുറം അവിട്ടംപിള്ളി ജിൻസണ് ലോനപ്പനെ (33) യാണ് നോർത്ത് പോലീസ് പിടികൂടിയത്.
യുവതിയുടെ പരാതി പ്രകാരം ചൊവ്വാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിനിമയിൽ മൂവി കാമറ അസിസ്റ്റന്റായി ജോലി ചെയ്യുന്ന പ്രതിയെ പരാതിക്കാരിയെകൊണ്ടു ഫോണിൽ വിളിപ്പിച്ചു കത്രിക്കടവിൽ എത്തിച്ചാണു ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്. തുടർന്നു ചോദ്യം ചെയ്തശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സിനിമയിൽ സ്വാധീനമുണ്ടെന്നും കാമറമാനാണെന്നും പറഞ്ഞാണു ജിൻസൺ യുവതിയെ വലയിലാക്കിയത്. പിന്നീട് വൈറ്റിലയിലെ ഫ്ളാറ്റിലും വിവിധയിടങ്ങളിലും വച്ചു സംവിധായകർക്കു നൽകാനാണെന്നു തെറ്റിദ്ധരിപ്പിച്ചു നഗ്നചിത്രങ്ങളുൾപ്പെടെ പകർത്തിയെന്നും ലൈംഗീകമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
മന്ത്രവാദമടക്കമുള്ള കാര്യങ്ങൾ വശമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു 2016 ഫെബ്രുവരി മുതൽ ചൂഷണം ചെയ്യുകയായിരുന്ന പ്രതി നിർമാതാക്കൾക്കും മറ്റും നൽകാനാണെന്നു പറഞ്ഞു യുവതിയിൽനിന്നു പലപ്പോഴായി 33 ലക്ഷം രൂപയും തട്ടിയെടുത്തു. ഇയാൾക്കു മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അറിഞ്ഞതോടെയാണു താൻ വഞ്ചിക്കപ്പെടുകയാണെന്നു മനസിലായതെന്നും യുവതി പറയുന്നു.
അറസ്റ്റിലായ ജിൻസണു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മലയാളത്തിലും തമിഴിലുമായി രണ്ടു ചിത്രങ്ങളിൽ കാമറ ജോലികൾ ചെയ്തിരുന്നു. അടുത്തകാലത്തു ചിത്രീകരണം നടന്ന പ്രമുഖ യുവനടന്റെ ചിത്രത്തിൽ അസിസ്റ്റന്റ് കാമറമാനായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 376, 406, 420 എന്നീ വകുപ്പുകൾ പ്രകാരം പീഡനം, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ എസിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂരിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതിയിൽ ജിൻസണെതിരേ പരാതികളുണ്ടെന്നു നോർത്ത് എസ്ഐ വിപിൻദാസ് പറഞ്ഞു.
വനിതാ ഡോക്ടർക്കു പീഡനം: സിനിമാ കാമറാമാൻ അറസ്റ്റിൽ
12:43 AM Jul 28, 2017 | Deepika.com