പത്തനംതിട്ട: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഏക ഓൺലൈൻ അലോട്ട്മെന്റും പിന്നാലെ സ്പോട്ട് അലോട്ട്മെന്റുകളും നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരും. പ്രവേശന നടപടി സെപ്റ്റംബർ 10 വരെ നീട്ടിയിട്ടുള്ളതിനാൽ ഒരു ഓൺലൈൻ അലോട്ട്മെന്റിനുകൂടി സാധ്യത തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സർക്കാർ. കഴിഞ്ഞവർഷം സ്വാശ്രയ കോളജുകൾക്ക് രണ്ട് അലോട്ട്മെന്റുകളും മൂന്നു സ്പോട്ട് അലോട്ട്മെന്റുകളുമാണു പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയത്.
സ്പോട്ട് അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്താനാകുമെന്ന ഉറപ്പ് സർക്കാരിനില്ല. നീറ്റ് നടപ്പാക്കിയശേഷം മെഡിക്കൽ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുവന്ന സ്വാശ്രയ കോളജുകളിൽ ഒഴിവുവന്ന ചില മെഡിക്കൽ, ഡെന്റൽ സീറ്റുകളിൽ മാനേജ്മെന്റിനു നേരിട്ടു പ്രവേശനം നടത്താൻ കേരള ഹൈക്കോടതി കഴിഞ്ഞ മേയിൽ അനുമതി നൽകിയിരുന്നു. എന്നാൽ, 2016 സെപ്റ്റംബർ 28ന് എംബിബിഎസ്, ബിഡിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകൾ ഏകീകൃത പ്രവേശനത്തിലൂടെ മാത്രമേ നികത്താവൂവെന്ന ഉത്തരവ് സുപ്രീംകോടതിയും പുറപ്പെടുവിച്ചതാണ്. അന്തിമമായി സ്പോട്ട് അലോട്ട്മെന്റ് കോടതി ഉത്തരവുകളെ ആശ്രയിച്ചായിരിക്കും.
കഴിഞ്ഞ വർഷം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ടു നടത്തിയ സ്പോട്ട് അലോട്ട്മെന്റുകളിൽ മാനേജ്മെന്റുകളുടെ ഫീസ് ഘടനയിൽ പ്രവേശനം നടത്താൻ സർക്കാരും നിർബന്ധിതമാകുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെപ്റ്റംബർ 24നു നടന്ന 2016 17ലെ ആദ്യ സ്പോട്ട് അലോട്ട്മെന്റിൽ സർക്കാർ മെറിറ്റ് സീറ്റിൽ സ്വാശ്രയ കോളജിലേക്ക് 2.5 ലക്ഷം രൂപ, ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലെ മെഡിക്കൽ കോളജുകളിലേക്ക് 4.40 ലക്ഷം എന്നീ ഫീസ് നിരക്കുകളിലാണ് മെഡിക്കൽ പ്രവേശനം നടത്തിയത്. ബിഡിഎസിനു സർക്കാർ നിശ്ചയിച്ച 2.1 ലക്ഷം നിരക്കിൽ പ്രവേശനം നടത്തി. ഗവൺമെന്റ് മെഡിക്കൽ കോളജുകളിലടക്കം ഒഴിവുവന്ന സീറ്റുകളിലും സ്പോട്ട് അലോട്ട്മെന്റിലൂടെ പ്രവേശനം നടന്നു.
സെപ്റ്റംബർ 30നു നടന്ന രണ്ടാം സ്പോട്ട് അലോട്ട്മെന്റ് ഒഴിവുവന്ന മാനേജ്മെന്റ് സീറ്റുകളിലടക്കമുള്ളതായിരുന്നു. ഒഴിവുള്ള മുഴുവൻ സീറ്റുകളും റിപ്പോർട്ട് ചെയ്യണമെന്നു സുപ്രീംകോടതി നിർദേശമുണ്ടായിരുന്നെങ്കിലും ഈഘട്ടത്തിൽ മാനേജ്മെന്റ് സീറ്റുകൾ റിപ്പോർട്ട് ചെയ്തത് ഏതാനും കോളജുകൾ മാത്രമാണ്.
മെറിറ്റ് സീറ്റിൽ ഫീസ് ഘടന പഴയതുതന്നെയായിരുന്നെങ്കിലും പ്രവേശന സമയത്തു ചില മാനേജ്മെന്റുകൾ വിലപേശി. ലൈബ്രറി, ഹോസ്റ്റൽ എന്നിങ്ങനെ രണ്ടുലക്ഷത്തോളം രൂപ ഒരു കുട്ടിയിൽനിന്ന് അധികം ആവശ്യപ്പെട്ടപ്പോൾ കൈവശം പണം കരുതാതിരുന്നവർ പ്രവേശനം എടുക്കാതെ മടങ്ങി. ഇതോടെ മെറിറ്റ് അട്ടിമറിക്കപ്പെട്ടു. സുപ്രീംകോടതി നിർദേശപ്രകാരം ഒഴിവുവന്ന സീറ്റുകൾ സർക്കാരിലേക്കു കോളജുകൾ നൽകിയെന്ന പേരിൽ മറ്റൊരു അലോട്ടമെന്റ് ഒക്ടോബർ ഏഴിനു നടന്നു. മാനേജ്മെന്റുകൾക്ക് സർക്കാർ സഹായത്തിൽ ഉയർന്ന ഫീസ് പിരിക്കാൻ അവസരമുണ്ടാക്കിയ അലോട്ട്മെന്റായിരുന്നു ഇതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടെ കെഎംസിടി മെഡിക്കൽ കോളജിലെ 127 സീറ്റിൽ 10 ലക്ഷം രൂപ ഫീസും 10 ലക്ഷം രൂപ ഡെപ്പോസിറ്റും 23 എൻആർഐ സീറ്റിൽ 18 ലക്ഷം ഡെപ്പോസിറ്റും വാങ്ങിയാണു പ്രവേശനം നടത്തിയത്.
അംഗീകാരം വൈകി ലഭിച്ചുവെന്ന പേരിലെത്തിയവരായിരുന്നു കോളജ് മാനേജ്മെന്റ്. സർക്കാരുമായി ധാരണയ്ക്ക് ഇവർ ശ്രമിച്ചെങ്കിലും വൈകിയെന്ന പേരിൽ സ്പോട്ട് അലോട്ട്മെന്റിനു തീരുമാനമുണ്ടാകുകയായിരുന്നു.
പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലേക്കും അന്ന് അലോട്ട്മെന്റ് നടത്തിയിരുന്നു. എന്നാൽ, ഇവയിൽ പിന്നീടു കേസുമായി. പരിയാരം മെഡിക്കൽ കോളജിലടക്കം മാനേജ്മെന്റിന്റെ ഉയർന്ന ഫീസും മറ്റു കോളജുകളിൽ ഡിപ്പോസിറ്റുൾപ്പെടെയുള്ള ഫീസും വാങ്ങിയാണ് പ്രവേശനം നടത്തിയത്. നീറ്റ് പട്ടികയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടികയിൽനിന്നായിരുന്നു അലോട്ട്മെന്റെങ്കിലും താഴ്ന്ന റാങ്കുള്ളവർക്കു പണത്തിന്റെ പിൻബലത്തിൽ പ്രവേശനം ഉറപ്പാക്കാനായി.
മെഡിക്കൽ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് കുരുക്കാകുമെന്ന് സർക്കാരിനും ആശങ്ക
12:33 AM Jul 28, 2017 | Deepika.com