കൊച്ചി: ഓണത്തിന് മുന്നോടിയായി നഗരത്തിൽ ഷാഡോ പോലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ ലഹരിമരുന്നുകളുമായി ഏഴു പേർ പിടിയിലായി. വൈപ്പിൻ മുരിക്കുംപാടം സ്വദേശി വിനീഷ് നായർ (21), ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യൻ (21), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ സെൻട്രൽ സ്റ്റേഷൻ പരിധിയിൽനിന്നും, തൃശൂർ സ്വദേശികളായ ജോജോ (18), റിതിൻ (18), അങ്കമാലി സ്വദേശി ടോണി (20) എന്നിവരെ സൗത്ത് സ്റ്റേഷൻ പരിധിയിൽ നിന്നും, കുടക് സ്വദേശി മെഹറൂഫി(23)നെ മരട് സ്റ്റേഷൻ പരിധിയിൽനിന്നുമാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് ഒരു കിലോയിലധികം കഞ്ചാവും അന്പതോളം ലഹരിമരുന്നു ഗുളികകളും കണ്ടെടുത്തു.
സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശ പ്രകാരമായിരുന്നു നഗരത്തിൽ പരിശോധന നടത്തിയത്. അറസ്റ്റിലായ വിനീഷ് നായർ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളും യുവതിയും ഉൾപ്പെട്ട മൂന്നംഗ സംഘത്തെ എറണാകുളം മാർക്കറ്റിനു സമീപമുള്ള ഹോട്ടൽ മുറിയിൽ നിന്നു ഒന്നര കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കേസിൽ റിമാൻഡിലായിരുന്ന പ്രതി ജയിലിൽനിന്നു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയും പോക്കറ്റടി കേസുകളിലെ പ്രതിയുമായ സെബാസ്റ്റ്യനുമായി ചേർന്ന് എറണാകുളം മാർക്കറ്റ്, മറൈൻ ഡ്രൈവ് ഭാഗങ്ങളിൽ കഞ്ചാവും, ‘പടയപ്പ’ എന്നറിയപ്പെടുന്ന നൈട്രോസെപാം ഗുളികകളും വിതരണം ചെയ്തുവരവെയാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാൾ വഴിയാണ് ഇവർ ലഹരിമരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചു നല്കിയിരുന്നത്. മരടിലെ പ്രമുഖ മാളിനു സമീപത്തുനിന്നാണ് കുടക് സ്വദേശിയായ മെഹറൂഫ് പിടിയിലാകുന്നത്. മാളുകളിലെ സ്റ്റോറുകളിൽ നിൽക്കുന്ന ന്യൂജെൻ യുവാക്കൾക്ക് നൽകുന്നതിനായിരുന്നു ഇയാൾ കഞ്ചാവ് എത്തിച്ചത്. മൈസൂരിൽനിന്നാണ് ഇയാൾ കഞ്ചാവ് ശേഖരിച്ചിരുന്നത്. പ്രതിയുടെ ഫോണ് പരിശോധിച്ചതിൽ നിന്ന് ഇയാൾ സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും ലഹരിമരുന്നുകൾ എത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് നഗരത്തിലേക്ക് വൻതോതിൽ ലഹരി വസ്തുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിന്റ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് കൊച്ചി നഗരം എട്ട് ഭാഗങ്ങളായി തിരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സ്പെഷൽ ഡ്രൈവ്: കൊച്ചിയിൽ ലഹരിമരുന്നുകളുമായി ഏഴു പേർ പിടിയിൽ
12:24 AM Jul 28, 2017 | Deepika.com