തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വർഷങ്ങളിലേതുപോലെ ഇക്കൊല്ലവും കേരളത്തെ കാലവർഷം ചതിക്കുമെന്ന ആശങ്ക വളരുന്നു. തെക്കു പടിഞ്ഞാറൻ മൺസൂൺ എട്ടാഴ്ച പിന്നിട്ടപ്പോൾ കേരളത്തിൽ ലഭിച്ച മഴ 28 ശതമാനം കുറവാണ്.
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണു കാലവർഷം. ശരാശരി 204 സെന്റിമീറ്ററാണ് ഈ നാലുമാസക്കാലത്തെ മഴ. ഇതിൽ 62 ശതമാനവും ആദ്യത്തെ എട്ട് ആഴ്ചകൊണ്ടു ലഭിക്കണം. എട്ടാഴ്ച പിന്നിട്ട ഇന്നലെ രാവിലെ വരെ സംസ്ഥാനത്ത് 127.81 സെന്റിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു കിട്ടിയത് 92.66 സെന്റിമീറ്റർ മഴ മാത്രം.
2016-ൽ ഇതേ തീയതിയിൽ 22 ശതമാനവും 2015-ൽ 25 ശതമാനവും കുറവായിരുന്നു മഴ. ആ വർഷങ്ങളിൽ മൊത്തം കാലവർഷം യഥാക്രമം 34-ഉം 26-ഉം ശതമാനം കുറവായി. 2014ൽ ഇതേ തീയതിയിൽ മഴക്കുറവ് 18 ശതമാനം മാത്രമായിരുന്നു. ആ വർഷം മൊത്തം സീസണിൽ ആറുശതമാനം കൂടുതൽ മഴ ലഭിച്ചു. 2013-ൽ 35 ശതമാനമായിരുന്നു എട്ടാഴ്ചത്തെ അധികമഴ. സീസൺ മൊത്തം എടുത്താൽ 26 ശതമാനം അധിക മഴ കിട്ടി.
വയനാട്ടിലും ഇടുക്കിയിലുമാണ് മഴ ഏറ്റവും കുറവായത്. വയനാട്ടിൽ 55 ശതമാനവും ഇടുക്കിയിൽ 43 ശതമാനവും കുറവുണ്ട്. മറ്റു ജില്ലകളിലും ശരാശരി കിട്ടേണ്ടതിലും ഗണ്യമായ കുറവാണ് ഇതുവരെ ലഭിച്ചത്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ പാളികളും ചുഴലിക്കാറ്റും കാര്യമായി രൂപപ്പെടാത്തതാണു സംസ്ഥാനത്തു മഴ കുറയാൻ കാരണം. എന്നാൽ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധിക മഴ ലഭിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ 12 ശതമാനം കുറവാണു മഴ.
കാലവർഷം ചതിക്കുമോ?
02:29 AM Jul 27, 2017 | Deepika.com