തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദൃശ്യമാധ്യമ പ്രവർത്തകൻ അറസ്റ്റിലായി. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസാണ് അറസ്റ്റിലായത്. ഇന്നലെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ അമലിനെ അടുത്ത മാസം ഒൻപതു വരെ റിമാൻഡ് ചെയ്തു.
മാധ്യമ പ്രവർത്തകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മാതൃഭൂമി ന്യൂസ് അറിയിച്ചു. ഇതു സംബന്ധിച്ച പരാതി സ്ഥാപനത്തിന്റെ മേലധികാരികൾക്കോ സ്ഥാപനത്തിലെ വനിതാ കംപ്ലയിന്റ് കമ്മിറ്റിക്കോ പരാതിക്കാരിയിൽനിന്നു ലഭിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. നേരിട്ട് പോലീസിന് പരാതി നൽകുകയായിരുന്നു. പരാതിക്കാരിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മാതൃഭൂമി ന്യൂസ് മാനേജ്മെന്റ് അറിയിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണു യുവതി പരാതി നൽകിയത്. 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്നു പരാതിയിൽ പറയുന്നു. അമൽ വിഷ്ണുദാസ് രോഗബാധിതനായി കഴിയുമ്പോൾ കീഴുദ്യോഗസ്ഥയെന്ന രീതിയിൽ ആശുപത്രിയിൽ പോകാറുണ്ടായിരുന്നുവെന്നും തുടർന്നാണ് പ്രേമാഭ്യർഥനയും വിവാഹ അഭ്യർഥനയും അമൽ നടത്തിയതെന്നും പരാതിയിൽ പറയുന്നു.
പിതാവിന്റെ ചികിത്സയ്ക്കെന്നു പറഞ്ഞ് അമൽ പണം കൈപ്പറ്റിയതായും പീഡനവിവരം പുറത്തുപറഞ്ഞാൽ ജോലി കളയിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡനം: ദൃശ്യമാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
01:25 AM Jul 27, 2017 | Deepika.com