കട്ടപ്പന: ഇരട്ടക്കുട്ടികളിൽ ഒരാളെ ആശുപത്രിയിലേക്കു കൊണ്ടുവന്ന കാർ എതിരെവന്ന ഒട്ടോറിക്ഷയിലിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവറും മരിച്ചു. ഓട്ടോഡ്രൈവർ ഇരട്ടയാർ ശാന്തിഗ്രാം നാലുസെന്റുകോളനിയിൽ കുഴിവിളയിൽ രജീഷ് (30) ആണ് ഇന്നലെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ചത്. ബഥേൽ അന്പഴത്തുങ്കൽ ടിസന്റെ ഇരട്ട മക്കളിൽ ഒരാളായ ജെഫ് (നാല്) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
കഴിഞ്ഞ പത്തിനു മേലേചിന്നാർ ബഥേലിൽനിന്നു പനിബാധിച്ച് അവശനിലയിലായ കുട്ടിയുമായി കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയിലേക്കു വന്ന കാർ ഇരട്ടയാർ റോഡിൽ എലൈറ്റുപടിയിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച ശേഷം എതിരെവന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ചിന്നാർ സഹകരണ ആശുപത്രിയിൽനിന്ന് ഓക്സിജൻ നൽകിയാണ് കുട്ടിയെ കട്ടപ്പനയിലേക്കു കൊണ്ടുവന്നത്. അപകട സ്ഥലത്തുനിന്നു മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
അപകടത്തിൽ കാലിനു പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് ചികിത്സയിലായിരുന്നു. ഛർദ്ദിയും മറ്റും കലശലായതിനെത്തുടർന്ന് കഴിഞ്ഞ 23നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ രജീഷിന്റെ ഹൃദയത്തിലേക്കുള്ള ധമനി ക്കും ക്ഷതമേറ്റിരുന്നതായി മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞു.
സംസ്കാരം ഇന്ന് 11.30ന് ഇരുപതേക്കർ ഐപിസി സെമിത്തേരിയിൽ. രതീഷ് ഇരട്ടസഹോദരനാണ്. അമ്മ: ശാന്തമ്മ. രജീഷിന്റെ ഭാര്യ ലേജു വള്ളക്കടവ് പൂവത്തോലിൽ കുടുംബാംഗമാണ്. ഏകമകൻ ഇമ്മാനുവേൽ (ആറുമാസം).
ഒാട്ടോയിൽ കാറിടിച്ചു കയറിയ സംഭവം: ഓട്ടോ ഡ്രൈവർ മരിച്ചു
01:25 AM Jul 27, 2017 | Deepika.com