കൊച്ചി/അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായി. നാളെ വിധി പറയും. ജാമ്യാപേക്ഷയിൽ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസമായാണു വാദം കേട്ടത്. ഇരയുടെ അഭിമാനവും സുരക്ഷയും മുൻനിർത്തി പ്രോസിക്യൂഷൻ ഇൻ കാമറ നടപടി ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതിയിലാണ് ഇന്നലെ വാദം നടന്നത്.
ജാമ്യാപേക്ഷയിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കൽ സാധാരണമല്ല. കേസിൽ കോടതി നടപടികൾ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിൽ കോടതി ഇൻ കാമറ നടപടികൾ സ്വീകരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഇതേതുടർന്നു മാധ്യമപ്രവർത്തകരെയും മറ്റ് അഭിഭാഷകരെയും കോടതിയിൽനിന്നു പുറത്താക്കിയാണു വാദം പൂർത്തിയാക്കിയത്.
ജാമ്യത്തിൻമേലുള്ള നടപടികൾ തുടർന്നും അടച്ചിട്ട കോടതിയിൽതന്നെയാകും നടക്കുക. അതേസമയം, ഇന്നലെ നടന്ന തുടർവാദത്തിൽ സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. സുനിക്കുവേണ്ടി ബി.എ. ആളൂർ ഹാജരായി. ബലാത്സംഗശ്രമം നടത്തിയെന്ന കുറ്റം മാത്രമാണ് കേസിലെ മുഖ്യപ്രതി സുനിയുടെമേൽ ആരോപിക്കാൻ കഴിയുകയുള്ളൂവെന്നും പ്രതി ഇനിയും കസ്റ്റഡിയിൽ തുടരുന്നതു നീതിയല്ലെന്നും ജാമ്യം അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടതായി ആളൂർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് നിർഭയ കേസിനെക്കാൾ ഗൗരവമുള്ളതാണെന്നു കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാൻ തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ ക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞദിവസം അവസാനിച്ചതിനെത്തുടർന്നു വീഡിയോ കോണ്ഫറൻസിംഗിലൂടെയാണു കോടതി നടപടികൾ സ്വീകരിച്ചിരുന്നത്. ദിലീപിനെ കോടതിയിൽ നേരിട്ടു ഹാജരാക്കുന്നതിനുള്ള സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് നൽകിയ അപേക്ഷയിൻമേൽ വീഡിയോ കോണ്ഫറൻസിംഗിലൂടെ നടപടികൾ സ്വീകരിക്കാൻ കോടതി അനുവാദം നൽകുകയായിരുന്നു.
പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
01:25 AM Jul 27, 2017 | Deepika.com