കോട്ടയം: നടൻ ദിലീപിന്റെ കുമരകത്തെ ഭൂമിയിൽ കൈയേറ്റമില്ലെന്നു കോട്ടയം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. കായൽ ഭൂമി കൈയേറിയിട്ടുണ്ടെന്നു കണ്ടെത്താനായിട്ടില്ലെന്നാണു കളക്ടർ സി.എ. ലത റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
കായൽ ഭൂമി കൈയേറിവിൽപ്പന നടത്തിയെന്ന ആരോപണത്തിന് രേഖകളുടെ പിൻബലമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.നടിയുടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ദിലീപിന്റെ കുമരകത്തെ ഭൂമി കൈയേറ്റമാണെന്ന വിവാദമുണ്ടായത്. മന്ത്രി ഇ. ചന്ദ്രശേഖരൻ സംഭവത്തിൽ ഇടപെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർക്കു നിർദേശം നൽകിയിരുന്നു. 2005ൽ കുമരകത്തെ മൂന്ന് ഏക്കർ 31 സെന്റ് സ്ഥലമാണ് ദിലീപ് വാങ്ങിയത്. 2007ൽ മുംബൈ സ്വദേശിയുടെ ദുബായ് ആസ്ഥാനമായുള്ള കന്പനിക്ക് ഭൂമി മറിച്ചു വിൽക്കുകയായിരുന്നു. കളക്ടറുടെ നിർദേശത്തെ തുടർന്ന് അഡീഷണൽ തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഭൂമിയിൽ സന്ദർശനം നടത്തി തെളിവെടുത്ത് അളന്നു തിട്ടപ്പെടുത്തി. ഇതിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പ്രകാരം ദിലീപ് വിറ്റ ഭൂമിയിൽ കൈയേറ്റമുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
2007ൽ നടന്ന ഭൂമി ഇടപാടിന്റെ രേഖകളിലൊന്നും പുറന്പോക്ക് മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടില്ല. ഇവിടെ നിർമാണപ്രവർത്തനങ്ങളൊന്നും നടന്നിട്ടുമില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ കൈയേറ്റമാണെന്ന് സ്ഥാപിക്കാൻ സാധിക്കുകയുമില്ല. കായൽ തീരത്ത് കൽക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഇറിഗേഷൻ വകുപ്പ് നേരിട്ടാണ്. വെള്ളത്തിന്റെ ഒഴുക്കിന് അനുസരിച്ചു കായൽ ഭൂമി കയറിയും ഇറങ്ങിയും കിടക്കും. അതുകൊണ്ടു തന്നെ ഇത് കൈയേറ്റമാണെന്ന് കണക്കാക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുറന്പോക്ക് കാണിച്ചു മറിച്ചു വിറ്റു എന്നതു സംബന്ധിച്ചു രേഖകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഇത് കൈയേറ്റമാണെന്നു തെളിയിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടുത്തദിവസം തന്നെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
കുമരകത്ത് ദിലീപ് കൈയേറിയില്ല: റിപ്പോർട്ട്
01:03 AM Jul 27, 2017 | Deepika.com