പത്തനംതിട്ട: സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനവുമായി ബന്ധപ്പെട്ട ഫീസ് നിർണയം കുഴഞ്ഞുമറിയുന്നതിനിടെ സുപ്രീംകോടതിയിൽ നിലവിലുള്ള കേസ് വഴിത്തിരിവാകും. രണ്ടുതരം ഫീസ് ഘടന സർക്കാർ മുന്നോട്ടുവയ്ക്കുന്നതിനിടെ മാനേജ്മെന്റ് നൽകിയിട്ടുള്ള കേസുകളിലെ തീർപ്പിലാണു വിദ്യാർഥികളും രക്ഷിതാക്കളും പ്രതീക്ഷ വയ്ക്കുന്നത്.
ഇത്തവണ പ്രവേശന മേൽനോട്ട സമിതിയുടെ നിർദേശപ്രകാരം എംബിബിഎസ് സീറ്റിന് 85 ശതമാനം സീറ്റുകളിലും അഞ്ചുലക്ഷം രൂപയും 15 ശതമാനം എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയും നിശ്ചയിച്ച് ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ വർഷത്തെ ഫീസ് ഘടന അംഗീകരിക്കുന്നവരുമായി ധാരണയ്ക്കു ശ്രമിച്ചതാണ് ആശയക്കുഴപ്പം വർധിപ്പിച്ചത്. കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നതടക്കമുള്ള നിർദേശങ്ങളോടെയാണു ഫീസ് നിർണയ സമിതിയുടെ തീരുമാനം. ബിഡിഎസിന് 85 ശതമാനം സീറ്റുകളിൽ 2.9 ലക്ഷവും എൻആർഐയുടെ 15 ശതമാനം സീറ്റിൽ ആറുലക്ഷവുമായിരുന്ന ഫീസ് ഘടന. ഇതാകട്ടെ ഹൈക്കോടതി അംഗീകാരത്തോടെ തീരുമാനത്തിലെത്തിയതുമാണ്.
എന്നാൽ, സർക്കാരുമായി ധാരണയുണ്ടാക്കുന്ന കോളജുകളിലെ 20 ശതമാനം സീറ്റുകളിൽ 25,000, 30 ശതമാനത്തിൽ 2.5 ലക്ഷം എന്നിങ്ങനെയും 35 ശതമാനം സീറ്റുകളിൽ 11 ലക്ഷവും 15 ശതമാനം സീറ്റുകളിൽ 15 ലക്ഷവുമാണ് ഫീസ് എന്നിങ്ങനെ നിർദേശമുണ്ടായി. ഇതു കഴിഞ്ഞ വർഷത്തെ എംബിബിഎസ് ഫീസ് ഘടനയായി അംഗീകരിച്ചതാണ്. ബിഡിഎസിനാകട്ടെ കഴിഞ്ഞ വർഷം സർക്കാർ സീറ്റുകളിൽ 2.1 ലക്ഷം രൂപയും മാനേജ്മെന്റ് സീറ്റുകളിൽ അഞ്ചു ലക്ഷവുമാണ് ഫീസായി ഈടാക്കിയത്.
കഴിഞ്ഞ വർഷം ഇതേ ഫീസ് ഘടനയിൽനിന്നു മാറിനിൽക്കുകയും പിന്നീടു മേൽനോട്ട സമിതിയും കോടതിയും പ്രവേശനം റദ്ദാക്കുകയും ചെയ്ത കോളജുകൾ പോലും ഇത്തവണ സർക്കാരുമായി ധാരണയ്ക്കു ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിന്റെ ഭാവി അനുസരിച്ചായിരിക്കും ഭൂരിഭാഗം സ്വാശ്രയ കോളജുകളും തീരുമാനത്തിലേക്കെത്തുകയെന്നു പറയുന്നു.
ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കു കീഴിലുള്ള നാലു മെഡിക്കൽ കോളജുകളിൽ ഏകീകൃത ഫീസ് വർഷങ്ങളായി നടപ്പാക്കിവരികയാണ്. അവർക്ക് ഇക്കൊല്ലം കൂടി മുൻകരാറിനു കാലാവധി ഉണ്ടായിരുന്നതാണ്. എന്നാൽ, ഇതെല്ലാം റദ്ദാക്കിയാണു സർക്കാർ സ്വാശ്രയനിയമത്തിന്റെ മറവിൽ പുതിയ ഫീസ് ഘടന തയാറാക്കിയത്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ ഇതംഗീകരിക്കുകയും ചെയ്തതാണ്. ആദ്യഘട്ടത്തിൽ ഈ കോളജുകളിലേക്ക് അലോട്ട്മെന്റ് നടത്താനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ഈ കോളജുകളിലേക്കും അടുത്ത ഘട്ടത്തിലാണ് അലോട്ട്മെന്റ്.
കമ്യൂണിറ്റി േക്വാട്ട ഉൾപ്പെടെ നൽകേണ്ട ഈ കോളജുകളിലേക്ക് ഇതിനുള്ള അപേക്ഷകളും സാക്ഷ്യപ്പെടുത്തി ലഭിക്കേണ്ടതു പ്രവേശന പരീക്ഷാ കമ്മീഷണർക്കാണ്. അലോട്ട്മെന്റിനു മുന്പായി കമ്യൂണിറ്റി പട്ടിക പ്രസിദ്ധീകരിക്കേണ്ടതുമുണ്ട്. ഇതിനുള്ള വിജ്ഞാപനം പോലും കമ്മീഷണർ വെബ്സൈറ്റിൽ നൽകിയിട്ടില്ല.
ബിജു കുര്യൻ
എംബിബിഎസ്, ബിഡിഎസ് ഫീസ്: സർക്കാർ തീരുമാനങ്ങൾ മാറിമറിഞ്ഞു
12:43 AM Jul 27, 2017 | Deepika.com