മൂവാറ്റുപുഴ: അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന കേസിൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ടോമിൻ ജെ. തച്ചങ്കരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരായി. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 17ലേക്ക് ജഡ്ജി കലാം പാഷ മാറ്റിവച്ചു. അന്നു തച്ചങ്കരിക്കെതിരേയുള്ള കുറ്റപത്രം വായിക്കും.
ഇന്നലെ രാവിലെ 10.30 ഓടെയാണു തച്ചങ്കരി കോടതിയിൽ എത്തിയത്. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് 65,70,891 രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചെന്ന് ആരോപിച്ച് തൃശൂർ സ്വദേശി വി.ഡി. ജോസഫാണ് കോടതിയിൽ പരാതി നൽകിയിരുന്നത്.
2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ നാലുവരെയുള്ള കാലയളവിലെ സ്വത്ത് സന്പാദനത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തെത്തുടർന്നാണു തച്ചങ്കരിക്കെതിരേ അഴിമതി നിരോധന വകുപ്പുപ്രകാരം വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. 2007 ജൂലൈ അഞ്ചിന് തച്ചങ്കരിയുമായി ബന്ധപ്പെട്ട ആറിടങ്ങളിൽ വിജിലൻസ് റെയ്ഡും നടത്തിയിരുന്നു.
അനധികൃത സ്വത്ത് സന്പാദനക്കേസ്; തച്ചങ്കരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരായി
01:33 AM Jul 26, 2017 | Deepika.com