തിരുവനന്തപുരം: പീഡിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായ എം. വിൻസെന്റ് എംഎൽഎയ്ക്കു കെപിസിസിയുടെ രാഷ്ട്രീയ പിന്തുണ. സിപിഎം നേതാക്കൾ നടത്തിയ ഗൂഢാലോചനയെത്തുടർന്നാണു സ്ത്രീപീഡന കേസിൽ വിൻസെന്റിനെ അറസ്റ്റ് ചെയ്തതെന്നു ഭാരവാഹികളുടെ യോഗം വിലയിരുത്തി.
കേസിൽ വിൻസെന്റിനെ കുടുക്കിയതാണെന്നും അദ്ദേഹം കുറ്റക്കാരനാണെന്നു പാർട്ടി കരുതുന്നില്ലെന്നും അറസ്റ്റ് അസാധാരണമാണെന്നും കെപിസിസി നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയും ഒരു എംഎൽഎയുമാണ് ഗൂഢാലോചനയ്ക്കു പിന്നിൽ. വിൻസെന്റിന്റെ അറസ്റ്റിന് രണ്ടു ദിവസം മുമ്പു ജയിൽ സൂപ്രണ്ട് ഒരു വിഐപിയെ കൊണ്ടുവരുന്നുണ്ടെന്നും സൗകര്യമൊക്കെ ഒരുക്കണമെന്നും ജീവനക്കാരോടു നിർദേശിച്ചിരുന്നു.
കേസിന്റെ അന്വേഷണച്ചുമതലയുള്ള എസ്പി അജിതാ ബീഗം വിൻസെന്റിനെ ഇതുവരെ ചോദ്യംചെയ്തിട്ടില്ല. മൊഴിയെടുപ്പിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാര്യങ്ങൾ നിയന്ത്രിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്നുവെന്നു പി.ടി. തോമസും കെ.സി. ജോസഫും പറഞ്ഞു.
കേസ് കൈകാര്യം ചെയ്ത രീതിക്കെതിരെയും വിമർശനമുയർന്നു. വടക്കാഞ്ചേരിയിൽ സിപിഎം കൗണ്‍സിലർക്കെതിരേ പീഡനത്തിന് സ്ത്രീ പരാതി നൽകിയിട്ടും അറസ്റ്റ് ചെയ്തില്ല. കോടതി കേസ് തള്ളിക്കളയുകയും ചെയ്തു. നേരത്തേ തന്നെ മുൻകൂർ ജാമ്യഹർജി നൽകുകയും മറ്റും ചെയ്തിരുന്നെങ്കിൽ അറസ്റ്റ് ഒഴിവാക്കാമായിരുന്നു. കേസിനെ സിപിഎമ്മിന്റെ വഴിക്കു വിടാൻ അനുവദിക്കരുതായിരുന്നുവെന്നും നേതൃത്വം കാര്യമായി ഇടപെടേണ്ടിയിരുന്നുവെന്നും അഭിപ്രായമുയർന്നു.
സ്വഭാവശുദ്ധിയുള്ളയാളെന്ന നിലയിൽ വിൻസെന്റിന്റെ മുൻകാല ചരിത്രം എല്ലാവർക്കും അറിവുളളതാണ്. ഡിസിസി പ്രസിഡന്റുമാരെല്ലാം വിൻസെന്റിനു പിന്തുണ നൽകിയാണ് സംസാരിച്ചത്. കേസുണ്ടായപ്പോൾ വിൻസെന്റിനെ സംരക്ഷിക്കാതിരുന്ന നേതൃത്വത്തിനെതിരേയും കടുത്ത വിമർശനമുയർന്നു.
കേസ് വന്നപ്പോൾ രാജി ആവശ്യപ്പെട്ട സാഹചര്യം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ വിശദീകരിച്ചു. ഇത്തരം നിലപാടു സ്വീകരിക്കരുതെന്ന് ആരും നിർദേശിച്ചിരുന്നില്ല. മഹിളാ കോണ്‍ഗ്രസിന് ഈ നിലപാടു മാത്രമേ സ്വീകരിക്കാൻ കഴിയുകയുള്ളുവെന്നും അവർ പറഞ്ഞു.
ഭാരവാഹികളുടെ യോഗമായതിനാലാണു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുക്കാതിരുന്നതെന്നു ഹസൻ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ഭാരവാഹി യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതാണ്. വിൻസെന്റിനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നു മാറ്റിനിർത്തിയത് അദ്ദേഹത്തിനെതിരേ ആരോപണം ഉയർന്നതിനാലാണ്. മറിച്ച് അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമാണ് പാർട്ടിക്കുള്ളത്.
ജനതാദൾ യുഡിഎഫ് വിട്ടുപോകില്ല. അവരെന്തെങ്കിലും പ്രശ്നങ്ങൾ ഉന്നയിച്ചാൽ ചർച്ച ചെയ്തു പരിഹരിക്കുമെന്നും ഹസൻ പറഞ്ഞു.
വിൻസെന്റിനു കെപിസിസിയുടെ രാഷ്ട്രീയ പിന്തുണ
01:33 AM Jul 26, 2017 | Deepika.com