തിരുവനന്തപുരം: കേന്ദ്രഭരണത്തിന്റെയും ബിജെപിയെന്ന വടവൃക്ഷത്തിന്റെയും തണലിൽ വളർന്നു വരാൻ ശ്രമിച്ച പാഴ്ചെടികളെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പിഴുതെറിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇനിയും ചില ഇത്തിൾക്കണ്ണികൾ പാർട്ടിയിൽ ഉണ്ടെന്നും ശ്രദ്ധയിൽ പെട്ടാൽ അവയെയും ഇല്ലാതാക്കുമെന്നു പ്രവർത്തകർക്കായി പുറത്തിറക്കിയ തുറന്ന കത്തിൽ അദ്ദേഹം പറഞ്ഞു. ഇതു നിരാശപ്പെടേണ്ട കാലമല്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളിൽ ബിജെപിയെപ്പറ്റി വരുന്ന വാർത്തകൾ പാർട്ടിയെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ്. ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ബിജെപി കേരള ഘടകം മുഴുവൻ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്നു പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണം. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിൽ നാളിതുവരെ അഴിമതിയുടെ ലാഞ്ജന പോലും എതിരാളികൾക്കു കണ്ടെത്താനായിട്ടില്ല. ആ നിരാശാബോധത്തിൽനിന്നാണ് ഒരു ഒറ്റപ്പെട്ട സംഭവത്തെ പർവതീകരിക്കാനുള്ള ശ്രമം ഉണ്ടാകുന്നത്.
ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഒരു അഴിമതിയല്ല. കേന്ദ്ര സർക്കാരിനോടോ ബിജെപിയോടോ ഇതിനു ബന്ധവുമില്ല. മറിച്ച്, വ്യക്തിയധിഷ്ഠിതമായ ഒരു സാന്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികൾക്കു ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞു. എന്നാൽ, പാർട്ടിയുടെ പേരു പറഞ്ഞ് തട്ടിപ്പിന് ഒരു പ്രവർത്തകൻ ശ്രമിച്ചു എന്നത് വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടി കൈക്കൊണ്ടിട്ടുണ്ട്. അതിലുപരിയായ ഏതെങ്കിലും നടപടി സ്വീകരിക്കേണ്ടത് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥിതിയും ഭരണകൂടവുമാണ്.
ആരോപണവിധേയനായ വ്യക്തിമൂലം കേന്ദ്രസർക്കാരിൽ നിന്ന് ആർക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതുഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു എന്നതാണു സംഭവിച്ചത്. ആ വ്യക്തിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതിലൂടെ അഴിമതിയോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്ന അടിസ്ഥാനപ്രമാണം ഉയർത്തിപ്പിടിക്കാനായി.
അതേസമയം ബിജെപിക്കെതിരെ ഇപ്പോൾ പുരപ്പുറത്തു കയറി വിളിച്ചൂകൂവുന്ന സിപിഎം, കോണ്ഗ്രസ് കക്ഷികളുടെ അഴിമതിയോടുള്ള മനോഭാവം എന്താണെന്ന് എല്ലാവർക്കുമറിയാം. സ്വന്തം പാർട്ടി നേതാക്കളുടെ നാറുന്ന അഴിമതിക്കഥകൾ മറച്ചുവച്ച് ബിജെപിക്കെതിരേ അവർ തിരിയുന്നത് ബിജെപി ശക്തി പ്രാപിക്കുന്നതിലുള്ള അസഹിഷ്ണുത മൂലമാണ്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിൻ കേസിൽ ഹൈക്കോടതിയുടെ ദയാവായ്പിന് കാത്തുനിൽക്കുന്നയാളാണു കേരളം ഭരിക്കുന്ന പിണറായി വിജയൻ. സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് തുടങ്ങാൻ പോകുന്ന മെഡിക്കൽ കോളജിന് നിർമാണ കരാർ അനുവദിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി കൂടിയായ സ്ഥലം എംഎൽഎ രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലായിരുന്നു. കുറഞ്ഞ നിരക്കിൽ നിർമാണമേറ്റെടുക്കാൻ തയാറായ കന്പനിയെ തഴഞ്ഞിട്ടായിരുന്നു കൊച്ചി ആസ്ഥാനമായ കന്പനിക്ക് കരാർ നൽകിയതെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ അഴിമതിക്കേസിൽ പ്രതികളല്ലാത്ത എത്ര മന്ത്രിമാരുണ്ടെന്ന് കൂടി പ്രതിപക്ഷ നേതാവ് കേരള സമൂഹത്തോടു പറയണം.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ഏക നേതാവായ ആർ. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടെ മുന്നോക്ക കമ്മീഷൻ ചെയർമാനാക്കി വാഴിച്ച ഇടതു മുന്നണി നേതാക്കളാണ് ഇപ്പോൾ ബിജെപിക്കെതിരേ ഉറഞ്ഞുതുള്ളുന്നത്.
അഴിമതിക്കറ പുരളുന്നത് എത്ര ഉന്നതനിലായാലും അതു ബിജെപി വച്ചുപൊറുപ്പിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്തെ ഫണ്ട് വിനിയോഗത്തെപ്പറ്റി പോലും ആരോപണം ഉയർത്തി വിടുന്നത് ഗൂഢോദ്ദേശ്യത്തോടെയാണ്. ഫണ്ട് കൈകാര്യം ചെയ്തത് സ്ഥാനാർഥികളായിരുന്നില്ല. എന്നിട്ടും സ്ഥാനാർഥികളായിരുന്ന മുതിർന്ന നേതാക്കളുടെ പേര് ഇതുമായി ബന്ധപ്പെടുത്തുന്നത് വ്യക്തിഹത്യ ചെയ്യാനാണ്.
സംസ്ഥാനത്തെ ഒരു നിയോജക മണ്ഡലത്തിലെ ഫണ്ട് വിനിയോഗം സംബന്ധിച്ചും പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ല. എന്നിട്ടും മാധ്യമങ്ങളിൽ കൂടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരായാലും അവരെ പാർട്ടി ശത്രുക്കളായി മാത്രമേ കാണാനാകൂ എന്നും കുമ്മനം കത്തിൽ പറഞ്ഞു.
ഇത്തിൾക്കണ്ണികളെ ഇല്ലാതാക്കും: കുമ്മനം
01:23 AM Jul 26, 2017 | Deepika.com