തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കഴിഞ്ഞ വർഷം ഈടാക്കിയ നാലുതരത്തിലുള്ള ഫീസ് ഘടന സമ്മതിച്ച് പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാരുമായി കരാർ ഒപ്പുവച്ചു. ഇതിനു പിന്നാലെ കഴിഞ്ഞ തവണത്തെ ഫീസ് ഘടനയിൽ കരാർ ഒപ്പിടാമെന്ന നിലപാടുമായി ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽകോളജ് അധികൃതരും സർക്കാരിനെ സമീപിച്ചു.
ഇതിനിടെ ഫീ റെഗുലേറ്ററി കമ്മിറ്റി ഈ വർഷം നിശ്ചയിച്ചിട്ടുള്ള ഫീസ് ഘടന നിലനില്‍ക്കെ കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനം നടത്തുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വർഷം നാലു തരത്തിലുള്ള ഫീസ് ഘടനയായിരുന്നു നിലനിന്നത്. 25,000, 2,50,000, 11,00,000, 15,00,000 എന്നിങ്ങനെയായിരുന്നു ഫീസ് ഘടന. ഇത്തവണ 85 ശതമാനം സീറ്റിൽ അഞ്ചു ലക്ഷവും ബാക്കി വരുന്ന സീറ്റിൽ 15 ശതമാനം എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയുമാണ് ഫീ റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
മലബാർ, കരുണ, പരിയാരം, കാരക്കോണം, എംഇഎസ്, ഗോകുലം, കണ്ണൂർ, അസീസിയ എന്നീ മെഡിക്കൽ കോളജുകളാണ് കഴിഞ്ഞവർഷത്തെ ഫീസ് ഘടനയിൽ പ്രവേശനം എന്ന രീതിയിൽ സർക്കാരുമായി ചർച്ച ചെയ്ത് കരാറിലേയ്ക്ക് എത്തുന്നത്.
പഴയ ഫീസ് ഘടനയിൽ പരിയാരം കരാർ ഒപ്പുവച്ചു
12:51 AM Jul 26, 2017 | Deepika.com