തൊടുപുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും.
ചിന്നക്കനാൽ കൊല്ലറക്കൽ സജി ജോസഫിനെ (45)യാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. പിഴത്തുകയിൽ 45000 രൂപ മാനഭംഗത്തിനിരയായ വീട്ടമ്മക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
2016 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മ ആംഗൻവാടിയിൽ കുട്ടിയെ കൊണ്ടുവിടാൻ പോയ നേരത്ത് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കത്തികാട്ടി വധഭീഷണി മുഴക്കി മാനഭംഗപ്പെടുത്തുകയായിരുന്നു.
ശാന്തൻപാറ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേവികുളം സി.ഐയായിരുന്ന യൂനസാണ് തുടരന്വേഷണം നടത്തി കേസ് ചാർജ് ചെയ്തത്. ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷക്കു പുറമേ വീട്ടിൽ അതിക്രമിച്ചു കടന്നതിന് ആറു വർഷം തടവും 10000 രൂപ പിഴയും അന്യായമായി തടങ്കലിൽ വച്ചതിന് ഒരു മാസം തടവും ദേഹോപദ്രവം ഏൽപ്പിച്ചതിന് ഒരു വർഷം തടവും പ്രതി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ വ്യക്തമാക്കി.
ലീഗൽ സർവീസ് അഥോറിറ്റിയുടെ നഷ്ടപരിഹാര പദ്ധതി പ്രകാരം ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനും ജഡ്ജി ഉത്തരവിട്ടു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എബി.ഡി.കോലോത്ത് ഹാജരായി.
വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവ്
12:38 AM Jul 26, 2017 | Deepika.com