മൂന്നാർ: എസ്റ്റേറ്റിനുള്ളിലെത്തിയ കാട്ടുകൊന്പൻ തൊഴിലാളികളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. കെഡിഎച്ച്പി അരുവിക്കാട് എസ്റ്റേറ്റിലാണു കാട്ടാനയെത്തിയത്. മണിക്കൂറുകളോളം പ്രദേശത്തു പരിഭ്രാന്ത്രി പരത്തിയ കാട്ടാനയെ തൊഴിലാളികൾ ഏറെ പണിപ്പെട്ടാണു കാട്ടിലേക്ക് അയച്ചത്.
രാവിലെ പത്തോടെയാണ് അരുവിക്കാട് എസ്റ്റേറ്റിലുള്ള വീടുകൾക്കു സമീപത്തുകൂടി തേയില ഫാക്ടറിയുടെ പരിസരത്തെത്തിയത്.
ഏറെ സമയം റോഡിൽ ആന നിലയുറപ്പിച്ചതോടെ അതുവഴി വാഹനങ്ങൾക്കു കടന്നുപോകാനായില്ല. ആളനക്കം കൂടിയതോടെ പൂട്ടിക്കിടന്ന ഫാക്ടറിയുടെ ഗേറ്റ് തകർത്ത് അകത്തു കടക്കുകയും ചെയ്തു.
ആനയെ കണ്ടതോടെ ഫാക്ടറിയുടെ പരിസരത്തുണ്ടായിരുന്ന തൊഴിലാളികൾ ഫാക്ടറിക്കുള്ളിലേക്ക് ഓടിയൊളിച്ചു. ആൾക്കാർബഹളംവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങാൻ കൂട്ടാക്കാതെ ആന നിന്നതോടെ പ്രദേശം ഭീതിയിലായി.
ഇതിനിടെ, കാണാൻ നിരവധിപേർ എത്തിയതോടെ ആന കൂടുതൽ പ്രകോപിതനായി. മുന്നിൽ കണ്ടതെല്ലാം കാലിൽ തട്ടിത്തെറിപ്പിക്കാൻ തുടങ്ങിയതോടെ ജനങ്ങളുടെ ഭീതികൂടി.
കാട്ടാനയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ഫാക്ടറി ജീവനക്കാർ തുടർന്നു. മണ്ണുമാന്തി ഉപയോഗിച്ചു കൂടുതൽ ശബ്ദമുണ്ടാക്കിയെങ്കിലും പിന്തിരിഞ്ഞു മണ്ണുമാന്തിയെ ആക്രമിക്കാനൊരുങ്ങി. ജെസിബിയുടെ യന്ത്രഭാഗങ്ങൾ ചലിപ്പിക്കുകയും നാട്ടുകാർ കൂട്ടമായി ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് മൂന്നു മണിക്കൂറിനു ശേഷം കാട്ടാന കാട്ടിലേക്കു മടങ്ങിയത്.
മറയൂരിൽ കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചതോടെ അവിടെനിന്നുള്ള കാട്ടാനകൾ കാട്ടിലൂടെ മൂന്നാറിലെത്തിയെന്നാണു നാട്ടുകാർ പറയുന്നത്. എസ്റ്റേറ്റ് പരിസരങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം പതിവായതോടെ തൊഴിലാളികൾക്കു ജോലിക്കിറങ്ങാൻ ഇപ്പോൾ ഭയമാണ്.
എസ്റ്റേറ്റിൽ കാട്ടുകൊന്പൻ; ഭയന്നുവിറച്ച് ചെണ്ടുവര
01:19 AM Jul 25, 2017 | Deepika.com