മൂന്നാർ: ഇന്നലെ ചെണ്ടുവരയിലെ എസ്റ്റേറ്റിലെത്തിയത് കുംകി ആനകളെയും വെല്ലാൻ ത്രാണിയുള്ള കൊന്പൻ. കാടുവിട്ടു നാട്ടിലിറങ്ങി ആക്രമണം നടത്തുന്ന ആനകളെ വിരട്ടി ഓടിക്കാൻ പരിശീലനം സിദ്ധിച്ചവയാണ് കുംകി ആനകൾ.
നാട്ടിലിറങ്ങുന്ന കാട്ടാനകളെ ചിന്നം വിളിച്ചു പേടിപ്പിച്ച കാട്ടിലേക്കു തിരിച്ചയക്കാനാണു തമിഴ്നാട്ടിലെ പൊള്ളാച്ചി ആന ക്യാന്പിൽനിന്നു കലിം, വെങ്കിടേഷ് എന്നി രണ്ടു കുംകികളെ മറയൂറിലും പിന്നീട് ആനയിറങ്കലിലും കഴിഞ്ഞ ദിവസം വനംവകുപ്പ് എത്തിച്ചത്. വലിപ്പംകൊണ്ടും ലക്ഷണംകൊണ്ടും മുന്നിൽനിൽക്കുന്ന കുംകിയോടു കിടപിടിക്കുന്ന കൊന്പനാണ് ഇന്നലെ നാട്ടിലിറങ്ങിയത്. ഇന്നലെ കുംകികൾ ആനയിറങ്കലിലായിരുന്നു. അവിടെ കുംകി സംഘം അഞ്ചംഗ ആനക്കൂട്ടത്തെ കാട്ടിലേക്കു തുരത്തി. ഇതിനു പിന്നാലെയാണ് മൂന്നാർ ചെണ്ടുവരയിൽ കാട്ടുകൊന്പൻ ഭീതി സൃഷ്ടിച്ച എത്തിയത്.
കുംകിയുടെ ചിന്നം വിളിയിൽ ഭയക്കാതെ തിരിഞ്ഞു നിൽക്കുന്ന കാട്ടാനയെ തുരത്താനും ചില തന്ത്രങ്ങളുണ്ട്. കുംകിയുടെ പുറത്തിരുന്നു നിയന്ത്രിക്കുന്ന പാപ്പാൻ ഇട്ടുകൊടുക്കുന്ന ചങ്ങലകൊണ്ട് കാട്ടാനയുടെ മസ്തിഷ്കത്തിൽ അടിച്ചു കുംകി വിരട്ടും. മട്ടും ഭാവവും കണ്ടിട്ട് മൂന്നാറിലിറങ്ങിയ കൊന്പൻ കുംകിയുടെ ഭീഷണിയിൽ വിരളുമോയെന്ന സംശയത്തിലാണ് നാട്ടുകാർ.
കുംകി വരട്ടെന്ന മട്ടിൽ കാട്ടുകൊന്പൻ
01:19 AM Jul 25, 2017 | Deepika.com