കൊച്ചി: രഹസ്യസ്വഭാവത്തിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിനു നേരിട്ടുള്ള തെളിവുകൾ വേണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി. അപൂർവമായ കേസുകളിൽ മാത്രമേ ഇത്തരത്തിൽ തെളിവുകൾ ലഭിക്കാറുള്ളൂ. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് അറസ്റ്റിലായ നടൻ ദിലീപിനെതിരേ ശക്തമായ സാഹചര്യത്തെളിവുകൾ നിലനിൽക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആണു (ഡിജിപി) ഹാജരായത്. മുദ്ര വച്ച കവറിൽ കേസ് ഡയറിയും അദ്ദേഹം കോടതിയിൽ ഹാജരാക്കി.
ഹോട്ടൽ അബാദ് പ്ലാസ, തോപ്പുംപടി സ്വിഫ്റ്റ് ജംഗ്ഷൻ, തൊടുപുഴ ശാന്തിഗിരി കോളജ്, തൃശൂർ ടെന്നീസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്നും പീഡനത്തിന് ഒരാൾ ക്വട്ടേഷൻ നൽകുന്നത് ക്രിമിനൽ കേസുകളുടെ ചരിത്രത്തിലാദ്യമാണെന്നും ഡിജിപി പറഞ്ഞു. മൊബൈൽ ടവർ ലൊക്കേഷൻ, സാക്ഷിമൊഴികൾ എന്നിവയിൽനിന്നു ഗൂഢാലോചന വ്യക്തമാണ്. റിമാൻഡ് റിപ്പോർട്ടിലും പ്രതിക്കു നൽകുന്ന രേഖകളിലും ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള പൂർണവിവരങ്ങൾ ഉൾപ്പെടുത്താനാവില്ല. പൾസർ സുനി ജയിലിൽനിന്നു നാദിർഷയെ വിളിച്ചതിനു തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കേസിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നും ക്വട്ടേഷനുള്ള അഡ്വാൻസായി ദിലീപ് 10,000 രൂപ പ്രധാനപ്രതി പൾസർ സുനിക്കു നൽകിയ അതേ സമയത്ത് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. തെളിവിന്റെ കണിക പോലുമില്ലാതെയാണ് അന്വേഷണ സംഘത്തിന്റെ നടപടിയെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.
ദിലീപും പൾസർ സുനിയും ചില സ്ഥലങ്ങളിൽ ഒരുമിച്ചുണ്ടായിരുന്നതാണ് ഗൂഢാലോചനയ്ക്കുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത്.
ഇവർ ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്നതോ സംസാരിച്ചുവെന്നതോ ഗൂഢാലോചന തെളിയിക്കാൻ മതിയായ കാരണമല്ല. മാധ്യമങ്ങൾ പോലീസിന്റെ റോൾ ഏറ്റെടുത്തു കഥകൾ മെനയുകയാണ്.
അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതാണ്. അറസ്റ്റിനു മുൻപ് ആദ്യം 13 മണിക്കുറും പിന്നീട് പത്ത് മണിക്കുറും ദിലീപിനെ ചോദ്യം ചെയ്തു. തുടർന്നു മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വയ്ക്കേണ്ട സാഹചര്യമില്ല. ഇക്കാരണത്താൽ തന്നെ ജാമ്യം അനുവദിക്കണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ തള്ളിയാണു സിംഗിൾ ബെഞ്ച് ദിലീപിനു ജാമ്യം നിഷേധിച്ചത്. ഇതിനെതിരേ അപ്പീൽ നൽകുന്ന കാര്യം ദിലീപിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം തീരുമാനിക്കുമെന്നു അഭിഭാഷകനായ കെ. രാംകുമാർ അറിയിച്ചു.
ഗൂഢാലോചന തെളിയിക്കാൻ നേരിട്ടുള്ള തെളിവുകൾ വേണ്ടെന്നു കോടതി
01:19 AM Jul 25, 2017 | Deepika.com