കൊച്ചി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവനടിയെ പീഡിപ്പിക്കുന്നതിനും ലൈംഗികാതിക്രമം നടത്തുന്നതിനും വീഡിയോ റിക്കാർഡ് ചെയ്യുന്നതിനും ശ്രമിച്ചതു സമൂഹമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ അത്യന്തം പൈശാചികമായ പ്രവൃത്തിയാണെന്നു ഹൈക്കോടതി. അപൂർവമായ കേസാണിത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും രീതിയും കേട്ടുകേൾവിയില്ലാത്തതാണെന്നും കോടതി പറഞ്ഞു.
കേസിലെ മുഖ്യസൂത്രധാരനാണു നടൻ ദിലീപെന്നാണു പ്രോസിക്യൂഷൻ വാദം. നീചമായ കുറ്റകൃത്യം ചെയ്യുന്നതിന് ഒന്നാം പ്രതിക്കു ക്വട്ടേഷൻ നൽകിയതു ദിലീപാണെന്നു പ്രോസിക്യൂഷൻ പറയുന്നു. പ്രതികാരത്തിനായി ലൈംഗികമായി അക്രമം നടത്തണമെന്ന തരത്തിലുള്ള ക്വട്ടേഷൻ കേട്ടുകേൾവിയില്ലാത്തതാണ്. ശാസ്ത്രീയമായ തെളിവുകളും നേരിട്ടും അല്ലാതെയുമുള്ള സാഹചര്യത്തെളിവുകളും പ്രതിക്കെതിരാണ്.
നഗരത്തിലേക്കുള്ള യാത്രാമധ്യേ തിരക്കുള്ള ഹൈവേയിൽ രണ്ടര മണിക്കൂറോളം പ്രതികൾ ചേർന്നു യുവനടിയെ ആക്രമിക്കുകയായിരുന്നു. കാറിനുള്ളിൽ വച്ചു നടന്ന ഈ സംഭവം ഞെട്ടലുളവാക്കുന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 17നാണു കേസിനാസ്പദമായ സംഭവം നടന്നത്. ദിലീപിന്റെ കുടുംബജീവിതം തകർത്തതിൽ യുവനടിക്കു പങ്കുണ്ടെന്നു കരുതിയാണു പ്രതികാരം നടത്തിയതെന്നാണു പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ടു നടനു വ്യക്തമായ ഉദ്ദേശ്യം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. യുവനടി ഇടപെട്ടതിനെത്തുടർന്നാണു വിവാഹമോചനം വേണ്ടി വന്നതെന്നാണു പ്രതി കരുതിയത്. ഇതേത്തുടർന്നുള്ള വൈരാഗ്യമാണു ക്വട്ടേഷനിലേക്ക് എത്തിച്ചത്. എന്നാൽ കേസിലെ ഒന്നാംപ്രതിയായ പൾസർ സുനിയെ അറിയില്ലെന്ന വാദമാണു ജാമ്യഹർജി നൽകിയ ദിലീപ് പലപ്പോഴും ഉയർത്തിയത്. ഇതിനെതിരായ തെളിവുകൾ ലഭ്യമാണെന്നും സംഭവത്തിനു മുൻപും ശേഷവും ഒന്നാംപ്രതിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടിയുടെ അവസരങ്ങൾ ഇല്ലാതാക്കി സിനിമയിൽനിന്നു മാറ്റിനിർത്തുന്നതിനു ദീലീപ് ശ്രമം നടത്തിയതിനും അന്വേഷണസംഘത്തിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.
പൾസർ സുനി കത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതി പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനമെന്നും കോടതി ചൂണ്ടിക്കാട്ടി.
നടിക്കെതിരായ അക്രമം പൈശാചികം: കോടതി
01:13 AM Jul 25, 2017 | Deepika.com