കൊച്ചി: തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ പി.ടി. തോമസിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി പരാതി.
ഞായറാഴ്ച വൈകുന്നേരം കോണ്ഗ്രസ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുക്കാനായി കിഴക്കന്പലത്തേക്കു പോയ എംഎൽഎയുടെ ഇന്നോവ കാറിന്റെ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയനിലയിൽ കണ്ടെത്തിയതാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായെന്ന സംശയമുയരാൻ കാരണം.
വൈറ്റിലയിൽവച്ചു മറ്റു വാഹനയാത്രക്കാ രാണു ബോൾട്ടിളകിയ വിവരം എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തിയത്. ഒരു ടയർ ഊരിത്തെറിക്കാറായ നിലയിലായിരുന്നു. വാഹനം നിർത്തി പരിശോധിച്ചപ്പോൾ നാല് ടയറുകളുടെയും ബോൾട്ടുകൾ ഇളകിയതായി കണ്ടെത്തി.
മൂന്നു ദിവസം മുൻപു നെട്ടൂരുള്ള നിപ്പോണ് ടൊയോട്ടയിൽ കാർ സർവീസ് നടത്തിയിരുന്നു. സർവീസ് സെന്ററിൽനിന്ന് ആളുകൾ വന്നു പരിശോധിച്ചപ്പോൾ ഇത് സാങ്കേതിക പിഴവല്ലെന്നും ആരോ മനഃപൂർവം ചെയ്തതാണെന്നും സംശയം പ്രകടിപ്പിച്ചുവെന്നു പി.ടി. തോമസ് പറഞ്ഞു. കൊച്ചി, കടവന്ത്ര ഭാഗത്ത് ജവഹർ നഗറിലെ ഫ്ളാറ്റിനു മുന്നിലാണു സംഭവത്തിനു മുൻപു കാർ നിർത്തിയിട്ടിരുന്നത്. എന്നാൽ അവിടെവച്ചു കാറിൽ എന്തെങ്കിലും ചെയ്യാൻ സാഹചര്യമുണ്ടായിരുന്നില്ലെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
ഡ്രൈവർ കാറിനുള്ളിൽ തന്നെയുണ്ടായിരുന്നു. സെക്യൂരിറ്റിയും സമീപമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്താണു സംഭവിച്ചതെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാവാം ഇത്തരമൊരു ശ്രമമെന്ന സൂചനയെത്തുടർന്നു പാലാരിവട്ടം എസ്ഐയുമായി സംസാരിച്ചശേഷം ഇന്നലെ ഉച്ചകഴിഞ്ഞു രേഖാമൂലം പരാതി നൽകി.
പരാതിയിൽ കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ടെന്നു പാലാരിവട്ടം എസ്ഐ വിപിൻകുമാർ പറഞ്ഞു. വാഹനം താത്കാലികമായി പോലീസ് കസ്റ്റഡിയിലാണ്. സാങ്കേതിക വിദഗ്ധരെ കൊണ്ടു പരിശോധിപ്പിച്ച് അവരുടെ റിപ്പോർട്ട് ലഭിച്ചശേഷമേ അന്വേഷണം ഏതു രീതിയിൽ അന്വേഷണം വ്യാപിപ്പിക്കണമെന്നു തീരുമാനിക്കൂവെന്നും എസ്ഐ പറഞ്ഞു.
പി.ടി. തോമസിന്റെ കാറിന്റെ ടയറുകളുടെ ബോൾട്ട് ഇളക്കിയ നിലയിൽ
01:13 AM Jul 25, 2017 | Deepika.com