കോഴിക്കോട്: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബിജെപി ഉത്തരമേഖല സെക്രട്ടറി എം. പി. രാജനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. കുന്നുമ്മൽ പഞ്ചായത്തിലെ ചെറിയ കൈവേലിയിലെ ഒതയോത്ത് ശ്രീധരന്റെ മകൻ അശ്വത് (25) നല്കിയ പരാതിയിലാണ് കേസ്. ചതി, വിശ്വാസവഞ്ചന(406), എന്നീ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്വത് ആർഎസ്എസ് പാതിരപ്പറ്റ ശാഖാ മുഖ്യശിക്ഷക് ആയി പ്രവർത്തിക്കുമ്പോഴാണ് ജോലി തരപ്പെടുത്തി നൽകാം എന്നു പറഞ്ഞ് പണം വാങ്ങിയതത്രെ.
ഒരു ലക്ഷത്തി നാല്പതിനായിരം രൂപ എം.പി. രാജന് വട്ടോളി വ്യാസ വിദ്യാപീഠത്തിൽ വച്ച് വിദ്യാപീഠം സെക്രട്ടറി കുനിയിൽ മുകുന്ദൻ, അമ്പലകുളങ്ങരയിലെ ഒ.വി. പ്രഭാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറിയെന്ന് അശ്വത് പറയുന്നു. 2017ൽ കർണാടകയിൽ നിന്നുള്ള ഒരാൾ ബംഗളൂരുവിലെ അധികര എന്ന സ്ഥലത്ത് നടത്തുന്ന കോച്ചിംഗ് ക്യാമ്പിലെത്തിച്ചു.
അവിടെയെത്തി ഒരു മാസത്തിനു ശേഷം താനും കുടുംബവും വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയ അശ്വത് നാട്ടിലേക്ക് മടങ്ങി. ബിജെപി മണ്ഡലം കമ്മിറ്റികൾക്ക് പരാതി നല്കി. സംസ്ഥാന സമിതി അംഗം എം. എം. രാധാകൃഷ്ണന്റെ മധ്യസ്ഥതയിൽ രാജൻ രണ്ടു ലക്ഷം രൂപമാർച്ച് 30ന് നൽകാൻ തീരുമാനമായിരുന്നു. മാർച്ച് 31ന് പണം വാങ്ങിക്കാൻ വിദ്യാപീഠത്തിലെത്തിയ അശ്വതിനെയും അച്ഛൻ ശ്രീധരനെയും ബന്ധുക്കളെയും പണം നൽകാതെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ആർഎസ്എസ് കല്പറ്റ, പാതിരപ്പറ്റ ശാഖയുടെ മുഖ്യശിക്ഷക് ആയി പ്രവർത്തിച്ച അശ്വതിന്റെ പരാതിയെ തുടർന്ന് ദേശീയ സമിതി അംഗം വി. ഗോപാലകൃഷ്ണൻ അന്വേഷണത്തിനായി അമ്പലക്കുളങ്ങരയിൽ എത്തിയെങ്കിലും, പരാതിക്കാരെ കണ്ടില്ലെന്നും അശ്വത്തും കുടുംബവും പറഞ്ഞു.
പണം തട്ടി; ബിജെപി നേതാവിനെതിരേ കേസെടുത്തു
12:41 AM Jul 25, 2017 | Deepika.com