കൊച്ചി: മലയാളത്തിലെ യുവനടിയുമൊത്തുള്ള സ്വകാര്യചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി പോലീസ്. ചിത്രങ്ങൾ പ്രചരിപ്പിക്കാൻ മുന്നിൽനിന്നവരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രചാരകരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുന്നതായി പോലീസ് പറഞ്ഞു.
ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചിലരുടെ ഫോണ് നന്പറുകളും രണ്ടു പേരെ സംബന്ധിച്ച വിവരങ്ങളും നടി പരാതിയോടൊപ്പം പോലീസിനു കൈമാറിയിരുന്നു. ഈ നന്പറുകൾ പരിശോധിച്ച് പ്രചാരകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് പറഞ്ഞു.
അതേസമയം, പ്രതിയുടെ കൈവശമുള്ളതായി കരുതുന്ന നടിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ കണ്ടെടുക്കുന്നതിനു കോടതി മുഖാന്തിരം ഫോണ് വിദഗ്ധ പരിശോധനയ്ക്കു തിരുവനന്തപുരത്തുള്ള സി-ഡാക്കിലേക്ക്(സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്) അയച്ചു. നടി നൽകിയ പരാതിയിൽ പ്രതിയുടെ പക്കൽ കൂടുതൽ ചിത്രങ്ങൾ ഉണ്ടെന്നാണു പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു പ്രതിയിൽനിന്നു മൊബൈൽ ഫോണ് പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ചത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഫോണിൽനിന്നു കൂടുതൽ ചിത്രങ്ങൾ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.
റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് നൽകിയ അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്നു പരിഗണിക്കും. യുവനടിയുമൊത്തുള്ള സ്വകാര്യചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ തൃപ്പൂണിത്തുറ ഉദയംപേരൂർ എംഎൽഎ റോഡ് അംബേദ്കർ ജംഗ്ഷൻ സൗപർണിക പാർക്ക് വില്ല നന്പർ ഏഴിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരണ് കുമാറി (38)നെ ആണ് കഴിഞ്ഞ ദിവസം സെൻട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
നടിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ: പ്രധാന പ്രചാരകരെ പോലീസ് തെരയുന്നു
12:41 AM Jul 25, 2017 | Deepika.com