കൊച്ചി: ആറു വർക്ഷം മുന്പ് മുതിർന്ന നടിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്നു കേസിലെ പ്രധാന പ്രതി പൾസർ സുനി. കേസിൽ ഉന്നതരായ ചിലർക്കു പങ്കുണ്ട്. ഇത് അടുത്ത ദിവസം പുറത്തുവിടുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിക്കവേയാണു സുനി ഇത്തരത്തിൽ പ്രതികരിച്ചത്.
ഈ കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ സിജെഎം സലീനാ വി.ജി. നായർ അടുത്തമാസം രണ്ടുവരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സുനി നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മറ്റു പ്രതികളായ ചാവക്കാട് പുന്നയൂർകുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ്(32), പയ്യന്നൂർ പാടിയോട്ട് ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ്(32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊന്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ്(27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി. പോൾ(27) എന്നിവർ നൽകിയ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. ഇവരെ കോടതി നേരത്തേ ഓഗസ്റ്റ് മൂന്ന് വരെ റിമാൻഡ് ചെയ്തിരുന്നു. അതേസമയം യുവനടിയെ ആക്രമിച്ച കേസിലും പ്രധാനപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകനായ ബി.എ. ആളൂർ ഇന്നലെയും ഹാജരാകാത്തതിനെ തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു.
മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ് : ഗൂഢാലോചനയില്ലെന്ന് പൾസർ സുനി
12:41 AM Jul 25, 2017 | Deepika.com