അഗളി: അട്ടപ്പാടിയിലെ കുറുക്കൻകുണ്ട് നിവാസികളോട് വനം ഉദ്യോഗസ്ഥർ നടത്തിയതു കബളിപ്പിക്കലും വഞ്ചനയുമാണെന്നു മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദീൻ. കുറുക്കൻകുണ്ട് ശാന്തിതടം ദേവാലയ അങ്കണത്തിൽ കർഷകരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് ഏഴിനു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സബ്മിഷനായി കൊണ്ടുവരുമെന്നും കുറുക്കൻകുണ്ടിലെ അക്രമം ശക്തമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിസംബന്ധമായ എല്ലാ രേഖകളുമുള്ള സ്ഥലത്തു കടന്നുകയറി കൃഷിനശിപ്പിക്കുക, പിന്നീട് മാപ്പുപറയുക, എടുത്ത തീരുമാനങ്ങൾക്കു വിരുദ്ധമായി വീണ്ടും പ്രവർത്തിക്കുക ഇതൊക്കെ നടത്തുന്നതു ജനവഞ്ചനയും കബളിപ്പിക്കലുമാണ്. രേഖകൾ ശരിയായ ഭൂമി കർഷകർക്ക് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടാകണം.ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പും സീലും വച്ചുനൽകുന്ന രേഖകൾ പുതുതായി വരുന്ന ഉദ്യോഗസ്ഥർ അംഗീകരിക്കണം. ഇവിടേക്കു വൈദ്യുതി ലഭിക്കുന്നതിനും സഞ്ചാരയോഗ്യമായ റോഡ് ലഭ്യമാക്കുന്നതിനും കർഷകർക്ക് അവകാശമുണ്ട്. പ്രദേശത്തേക്കു വൈദ്യുതിലൈൻ വലിക്കാൻ വനംവകുപ്പ് അനുമതി നല്കിയിരുന്നെങ്കിലും പിന്നീട് നിഷേധാത്മക നിലപാടു സ്വീകരിക്കുകയായിരുന്നു. ഇനിയും വനംവകുപ്പുകാരുടെ ഭാഗത്തുനിന്നു ഇവിടെ താമസിക്കുന്നവർക്കു ശല്യം ഉണ്ടാകരുതെന്നും ഇപ്പോഴത്തെ പ്രശ്നം വൈകാരിക തലത്തിലേക്കു നീങ്ങാതെ സമചിത്തതയോടെ നേരിടാൻ മനസ് പരുവപ്പെടുത്തണമെന്നും എംഎൽഎ അഭ്യർഥിച്ചു. വനംവകുപ്പുകാർ വെട്ടിനശിപ്പിച്ച കുറുക്കൻകുണ്ടിലെ ഏത്തവാഴത്തോട്ടം എംഎൽഎ സന്ദർശിച്ചു. ഈ തുരുത്തിലെ കർഷകർ ഒറ്റപ്പെട്ടവരല്ലെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും എംഎൽഎ ഉറപ്പുനൽകി.
കുറുക്കൻകുണ്ടിൽ കൃഷി നശിപ്പിച്ചു
12:41 AM Jul 25, 2017 | Deepika.com