കണ്ണൂർ: ഹോട്ടൽ, ഫാസ്റ്റ് ഫുഡ് കേന്ദ്രം, മത്സ്യ- മാംസ വില്പന സ്റ്റാൾ, പച്ചക്കറി-പഴം വ്യാപാര കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും സംസ്കരിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. അതത് സ്ഥാപനങ്ങൾക്കു കീഴിൽ സ്വന്തം ചെലവിൽ സെപ്റ്റംബർ 15നകം സംവിധാനം ഒരുക്കാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. 1994ലെ കേരള മുനിസിപ്പാലിറ്റി/പഞ്ചായത്ത് രാജ് നിയമം അനുസരിച്ചായിരിക്കും നടപടിയെന്നും പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയ സ്ഥാപനങ്ങൾ ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തണം. ഇക്കാര്യത്തിൽ പഞ്ചായത്ത്-മുനിസിപ്പൽ-കോർപറേഷൻ സെക്രട്ടറിമാരും പരിശോധനാ ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും അതീവജാഗ്രത പുലർത്തണം. ഉത്തരവാദിത്വ നിർവഹണത്തിൽ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനജീവനക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തിൽ ഓരോ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് സർക്കാർ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ 20 ശതമാനം റോഡുകളും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കും. മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുപോയി ജലസ്രോതസുകളിലും പൊതുവഴികളിലും തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കും. പണമിറക്കി വേസ്റ്റ് മാനേജമെന്റ് പദ്ധതി നടപ്പാക്കാൻ തയാറുള്ളവർക്ക് സർക്കാർ എല്ലാ പിന്തുണയും നല്കും. ആവശ്യമെങ്കിൽ ഭൂമിയടക്കം സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യം സംസ്കരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും: മന്ത്രി ജലീൽ
12:41 AM Jul 25, 2017 | Deepika.com