തിരുവല്ല: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും പുഷ്പഗിരി മെഡിക്കൽ കോളജും സംയുക്ത സഹകരണത്തിൽ ടിഷ്യു എൻജിനിയറിംഗ് വഴി കൃത്രിമ കോശം വികസിപ്പിക്കാൻ ധാരണാപത്രം ഒപ്പിട്ടു.
മെഡിക്കൽ, ഡെന്റൽ ഗവേഷണ മേഖലകളിൽ സാധ്യതകൂട്ടുന്ന രീതിയിലുള്ള പഠനങ്ങൾക്കു ധാരണ ഒരു ചവിട്ടുപടിയാകും. മത്സ്യം, കടൽ സന്പത്തിന്റെ ഉപയോഗത്തിന്റെ അനന്ത സാധ്യത ഗവേഷണങ്ങൾ വഴി കണ്ടുപിടിക്കാനും ചികിത്സാ രംഗത്ത് ഉപയോഗപ്പെടുത്താനും ഇതു പ്രയോജനപ്രദമാണ്.
പുഷ്പഗിരി മെഡിക്കൽ ഗവേഷണ കേന്ദ്രം കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത പിഎച്ച്ഡി സെന്ററാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഏജൻസികളുടെ സാന്പത്തിക സഹായത്തിൽ നിരവധി മെഡിക്കൽ സംബന്ധമായ ഗവേഷണങ്ങൾ ഇവിടെ നടത്തുന്നുണ്ട്.
ചടങ്ങിൽ പുഷ്പഗിരി അക്കാദമിക് ഡയറക്ടർ റവ.ഡോ. മാത്യു മഴുവഞ്ചേരിൽ, ഐസിഎആർ - സിഎഫ്റ്റി ഡയറക്ടർ ഡോ.സി.എൻ. രവിശങ്കർ, ഐസിഎആർ - സിഎഫ്റ്റി സയന്റിസ്റ്റുമാരായ ഡോ. കെ. അശോക് കുമാർ, ഡോ. സുശീലാ മാത്യു, ഡോ. എ.എ. സൈനുദീൻ, പുഷ്പഗിരി സയന്റിസ്റ്റുമാരായ ഡോ. നെബു ജോർജ്, ഡോ. യോഗേഷ് ദാൽവി എന്നിവർ സന്നിഹിതരായിരുന്നു.
കൃത്രിമ കോശ നിർമാണം: പുഷ്പഗിരിയുമായി ധാരണാപത്രം
12:25 AM Jul 25, 2017 | Deepika.com