ആലപ്പുഴ: തൊഴിലാളികൾക്ക് അവകാശപ്പെട്ട തൊഴിലും നിയമാനുസൃതമായ കൂലിയും ലഭിക്കണമെന്നതാണ് എഐടിയുസിയുടെ നിലപാടെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. നോക്കുകൂലിയെ ഒരു തരത്തിലും യൂണിയൻ പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. പരാതികളുണ്ടായാൽ പരിശോധിക്കും. നോക്കുകൂലി സംബന്ധിച്ചു പൊതുമാരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ തൊഴിലാളിയെ അപമാനിക്കരുതെന്നും ആക്ഷേപിക്കരുതെന്നുമായിരുന്നു കെ.പി. രാജേന്ദ്രന്റെ മറുപടി. ഒരുപാടു കഷ്ടനഷ്ടങ്ങൾ സഹിച്ചാണു തൊഴിലാളികൾ ഇന്നുള്ള പല അവകാശങ്ങളും നേടിയെടുത്തത്.
തൊഴിലാളികളെ അപമാനിക്കുന്നതിനാണ് ഇന്നു വാർത്താപ്രാധാന്യം ലഭിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഇത്രയും പ്രാധാന്യം ലഭിക്കാറില്ല. തൊഴിലാളികളുടെ ജീവിത സാഹചര്യവും വേതനവും അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യപ്പെടണം.
തൊഴിൽ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാൻ തൊഴിൽ വകുപ്പിനു കീഴിലുള്ള സംവിധാനങ്ങളും വ്യവസായബന്ധ സമിതികളുമുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.
നോക്കുകൂലിയെ ന്യായീകരിക്കില്ല: എഐടിയുസി
12:18 AM Jul 25, 2017 | Deepika.com