തിരുവനന്തപുരം:മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന ഘടകത്തിലെ ഇരുവിഭാഗവും പരാതിയുമായി കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തി. കോഴയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർത്തിയതു സംസ്ഥാന മുൻ പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗമാണെന്നു കൃഷ്ണദാസിനെ അനുകൂലിക്കുന്നവർ പരാതി നല്കി. എന്നാൽ, പാർട്ടിയിൽ വൻതോതിൽ അഴിമതി നടക്കുന്നുവെന്നും ഇത്തരക്കാർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു മുരളീധരൻ വിഭാഗവും കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹി ബി.എൽ. സന്തോഷിനെ കണ്ടതായാണു സൂചന.
മെഡിക്കൽ കോളജ് കോഴയും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചോർന്നതും വലിയ വിവാദമായി ബിജെപി സംസ്ഥാന ഘടകത്തിൽ പുകയുന്നതിനിടെയാണ് ഇരുവിഭാഗവും കേന്ദ്ര പ്രതിനിധിയെ കണ്ടു പരാതിപ്പെട്ടത്.
കേരളത്തിലെ പാർട്ടിക്കുള്ളിലെ പ്രതിസന്ധിയിൽ കേന്ദ്ര നേതൃത്വം കർശന നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായാണു പരാതികൾ കേട്ടത്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും പാർട്ടി സംസ്ഥാന നേതൃയോഗത്തിലും മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം കർശനമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കേന്ദ്ര നേതൃത്വത്തിന്റെ നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവർക്കെതിരേയും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർത്തിയവർക്കെതിരേയും നടപടി ഉണ്ടാകുമെന്നാണു നേതാക്കൾ പറയുന്നത്.
മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനു കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പിന്തുണ ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നെന്ന പരാതിയുമായി എം.ടി. രമേശ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവരെ സമീപിക്കും. എന്നാൽ, എല്ലാം കൃത്യമായി പരിശോധിച്ചു നടപടി സ്വീകരിക്കാനാണു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോടും ഡൽഹിയിലെത്താൻ നിർദേശം നൽകിയിരുന്നു. പനി മാറിയാലുടൻ അദ്ദേഹം ഡൽഹിക്കു പോകും. കുമ്മനത്തിന്റെ അഭിപ്രായംകൂടി കേട്ട ശേഷമാകും ആർക്കൊക്കെ എതിരേ നടപടി വേണമെന്നു ദേശീയ നേതൃത്വം തീരുമാനിക്കുക.
മെഡിക്കൽ കോളജ് കോഴ ആരോപണവുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇന്നു മൊഴി നൽകാൻ എത്തണമെന്നു ബിജെപി അന്വേഷണ കമ്മീഷൻ അംഗങ്ങൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്.
പാർട്ടി അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവരോടാണു മൊഴി നൽകാൻ എത്തണമെന്ന് അന്വേഷണസംഘത്തലവനായ എസ്പി കെ. ജയകുമാർ നിർദേശിച്ചത്. മെഡിക്കൽ കോളജ് ആരംഭിക്കാൻ കോഴ നൽകിയെന്നു പറയുന്ന വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ഷാജിയോടും എത്താൻ നിർദേശിച്ചിട്ടുണ്ട്.
ബിജെപിയിലെ കോഴ വിവാദം : ഇരു വിഭാഗവും പരാതിയുമായി കേന്ദ്ര നേതൃത്വത്തിനു മുന്നിൽ
01:43 AM Jul 24, 2017 | Deepika.com