കൊച്ചി: നെട്ടൂരിൽനിന്ന് 2.3 കോടി രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണവും. പണത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനാണു സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് പറഞ്ഞു. കേസിൽ പ്രതികളുടെ വിദേശബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികൾക്ക് അസാധുനോട്ടുകൾ നൽകിയവരെക്കുറിച്ചും നോട്ടുകൾ മാറ്റിയെടുക്കാൻ സഹായിച്ചവരെ സംബന്ധിച്ചും അന്വേഷിക്കുമെന്നു കേസ് അന്വേഷിക്കുന്ന പനങ്ങാട് എസ്ഐ പ്രശാന്ത് ക്ലിന്റ് പറഞ്ഞു.
ഇത്തരക്കാരെ സംബന്ധിച്ച് പോലീസിനു വിവരം ലഭിച്ചതായി സൂചനയുണ്ട്. രണ്ടു വർഷത്തിലേറെയായി നാട്ടിലെത്താത്ത വിദേശ മലയാളികൾക്ക് തങ്ങളുടെ എൻആർഐ അക്കൗണ്ടുകൾ വഴിയും വിദേശികൾ കൂടുതലായെത്തുന്ന റിസോർട്ടുകൾക്കും അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. ഈ ഇളവ് മുതലെടുത്തു പ്രതികൾ അസാധു നോട്ടുകൾ മാറിയെടുത്തതായാണു പോലീസ് കരുതുന്നത്. ഇതു സംബന്ധിച്ച അന്വേഷണം ഉടൻ ആരംഭിക്കുമെന്നും ഇന്നലെ പണം എണ്ണി തിട്ടപ്പെടുത്തുന്ന ജോലികളാണു നടത്തിയതെന്നും എസ്ഐ പറഞ്ഞു. 25 ശതമാനം കമ്മീഷനിൽ ഇതിനോടകം 15 കോടിയോളം രൂപ സംഘം മാറ്റിയെടുത്തതായും പ്രതികളെ പിടികൂടിയ ഷാഡോ എസ്ഐ ഹണി കെ. ദാസ് പറഞ്ഞു.
മൂവാറ്റുപുഴ മണലിൽ അബ്ദുൾ ജലീൽ(55), തൃപ്പൂണിത്തുറ വേദപുരി ഗാർഡൻസ് ഫ്ളാറ്റ് നമ്പർ എ വണ് രാം ടി. പ്രഭാകർ(41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കൽ ജോണ്(51), തൃശൂർ മുണ്ടൂർ പുത്തേക്കര സത്യൻ(54), തൃശൂർ ഇരിങ്ങാലക്കുട ആലങ്ങാട് ജയൻ(40) എന്നിവരെയാണു കഴിഞ്ഞ ദിവസം ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കുമ്പളത്തിനു സമീപം വാഹനത്തിൽനിന്നും മൂവാറ്റുപുഴയിലെ വീട്ടിൽനിന്നുമാണ് അസാധു നോട്ടുകൾ പിടിച്ചെടുത്തത്. കുമ്പളത്തെ ആശുപത്രിപരിസരത്തു വാഹനത്തിൽ എത്തിയ സംഘം നോട്ട് മാറ്റാൻ ശ്രമം നടത്തുന്നതായി പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പരിശോധനയിൽ വാഹനത്തിൽനിന്നു കുറഞ്ഞ തുകയുടെ നോട്ടുകളാണു കണ്ടെത്തിയത്. പിന്നീടു നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതികളിൽ ഒരാളായ അബ്ദുൾ ജലീലിന്റെ മുവാറ്റുപുഴയിലെ വീട്ടിൽനിന്നു കൂടുതൽ നോട്ടുകൾ ലഭിച്ചത്. ഇന്നലെ വൈകുന്നേരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.
2.3 കോടി രൂപയുടെ നോട്ടുകൾ: പ്രതികളുടെ വിദേശബന്ധം അന്വേഷിക്കുന്നു
01:43 AM Jul 24, 2017 | Deepika.com