തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ എം. വിൻസെന്റ് എംഎൽഎയെ കെപിസിസി സെക്രട്ടറി സ്ഥാനം ഉൾപ്പെടെ യുള്ള പാർട്ടി പദവികളിൽനിന്നുനീക്കി.
അതേസമയം, കെപിസിസി തീരുമാനത്തെ എ ഗ്രൂപ്പ് ശക്തമായി എതിർത്തു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി അറസ്റ്റിലായ വിൻസെന്റിനെ പാർട്ടി ഭാരവാഹിത്വത്തിൽനിന്നു നീക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും പദവികളിൽനിന്ന് ഒഴിവാക്കരുതെന്നും എ ഗ്രൂപ്പിൽപ്പെട്ട കെപിസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു.
എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ വിൻസെന്റിനോട് ആവശ്യപ്പെടില്ലെന്നു ഹസൻ പറഞ്ഞു. കെപിസിസി തീരുമാനം പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി അടക്കമുള്ളവരെ ഫോണിൽ അറിയിച്ചു. എ.കെ. ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണു ഹസൻ തീരുമാനമെടുത്തത്. ആന്റണി അടക്കമുള്ളവർ കെപിസിസി പ്രസിഡന്റിന്റെ നിർദേശത്തെ അനുകൂലിച്ചു.
വിൻസെന്റ് അറസ്റ്റിലായ ശനിയാഴ്ച തന്നെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി മഹിളാ കോണ്ഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും രംഗത്തെത്തിയിരുന്നു. നാളെ കെപിസിസി സംയുക്ത യോഗവും യുഡിഎഫും ചേരുന്നുണ്ട്. നാളെ വരെ തീരുമാനത്തിനായി കാത്തിരുന്നാൽ കോണ്ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി പ്രശ്നം വഷളാക്കിയേക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനാലാണ് കെപിസിസി പ്രസിഡന്റ് ഇന്നലെത്തന്നെ പാർട്ടി നിലപാടു വ്യക്തമാക്കണമെന്നു നിർദേശമുയർന്നത്. തുടർന്നാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും പാർട്ടി ഭാരവാഹിത്വത്തിൽ നിന്നു നീക്കുന്നുവെന്നുമുള്ള പാർട്ടിനിലപാട് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്.
വിൻസെന്റിനെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും കെപിസിസി ഉയർത്തിയിട്ടുണ്ട്. ഇത് ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ നാളെ ചേരുന്ന കെപിസിസി ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ തീരുമാനിക്കും.
അതിനിടെ, കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ നെയ്യാറ്റിൻകര സബ് ജയിലിൽ എത്തി വിൻസെന്റിനെ കണ്ടു. എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് വിൻസെന്റിനെ അറിയിച്ചതായാണു സൂചന. ഇതുവരെ സ്ത്രീ പീഡന കേസുകളിൽപ്പെട്ടവരാരും എംഎൽഎ സ്ഥാനം രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് വിൻസെന്റും സ്ഥാനമൊഴിയേണ്ടതില്ലെന്നു പാർട്ടി നിലപാടെടുത്തത്. ഇപ്പോഴത്തെ നിയമസഭയിലെ ഇടത് അംഗമായ എ.കെ. ശശീന്ദ്രനെതിരേയും കഴിഞ്ഞ സഭയിലെ ഇടത് അംഗമായിരുന്ന ജോസ് തെറ്റയിലിനെതിരേയും ആരോപണം ഉയർന്നിട്ടും അവർ നിയമസഭാംഗത്വം രാജിവച്ചില്ലെന്ന് എം.എം. ഹസൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.
എ ഗ്രൂപ്പിന്റെ എതിർപ്പു മറികടന്ന് വിൻസെന്റിനെ പാർട്ടി പദവികളിൽനിന്നു നീക്കി
01:43 AM Jul 24, 2017 | Deepika.com