തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി പരിഷ്കരണത്തിലൂടെ പുതുതായി ആരംഭിക്കുന്നത് 1000 ഷെഡ്യൂളുകൾ. ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ഒരു ഷെഡ്യൂളിന് അഞ്ചര ജീവനക്കാർ എന്നുള്ളത് ഒന്നര ഡ്യൂട്ടിയാകുമ്പോൾ മൂന്നര ജീവനക്കാരായി കുറയുന്നു. ഇപ്രകാരം 3000 ഷെഡ്യൂളുകൾ പരിഷ്ക്കുമ്പോൾ മൂവായിരത്തോളം കണ്ടക്ടർമാരും ഡ്രൈവർമാരും അധികമായി വരും. ഒരു ദിവസം ശരാശരി 500 ബസുകളാണ് വിവിധ ഡിപ്പോകളിൽ സർവീസ് നടത്താതെ കിടക്കുന്നത്. ഈ ജീവനക്കാരെ ഉപയോഗിച്ച് 1000 ഷെഡ്യൂളുകൾ പുതിയതായി ഓപ്പറേറ്റ് ചെയ്യുന്നതിനാണ് കെഎസ്ആർടിസി തയാറെടുക്കുന്നത്.
കെഎസ്ആർടിസിയുടെ ഒരു ദിവസത്തെ ശരാശരി കളക്ഷൻ ആറു കോടി രൂപയാണ്. ഒരു ബസിന് ശരാശരി 12,000 രൂപ എന്നതാണു കണക്ക്. 1000 ഷെഡ്യൂളുകൾ കൂടി തുടങ്ങുമ്പോൾ ശരാശരി പ്രതിദിന വരുമാനം ഏഴു കോടി രൂപയ്ക്കു മുകളിലെത്തുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞ 850 ബസുകൾ കൂടി സർവീസിനെത്തുമ്പോൾ നിലവിലുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്.
എല്ലാതലങ്ങളിലും പരിഷ്കരണം വരുത്തി കെഎസ്ആർടിസിയെ എങ്ങനെയും ലാഭത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. വർക്ക്ഷോപ്പുകളുടെ സമ്പൂർണ ആധുനികവത്കരണവും കോർപറേഷന്റെ മുൻഗണനാ വിഷയമാണ്. പുതിയ ബസുകൾക്കൊപ്പം മൾട്ടിപർപ്പസ് ട്രാവൽ കാർഡുകൾ ഉപയോഗിക്കാവുന്ന ഇടിഎമ്മുകൾ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുള്ളത് സാമ്പത്തിക രംഗത്ത് വളരെയധികം ഗുണം ചെയ്യും. ബാങ്ക് കണ്‍സോർഷ്യം വഴി ലഭ്യമായ ഹ്രസ്വകാല വായ്പ ദീർഘകാല വായ്പയായി മാറ്റുന്നതിലൂടെ ദിനംപ്രതി ഒരു കോടി രൂപ മിച്ചം പിടിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടൽ.
മെക്കാനിക്കൽ ജീവനക്കാരുടെ ഡ്യൂട്ടി സമയം ഏഴു മുതൽ ഏഴു വരെ രണ്ട് ഒന്നര ഡ്യൂട്ടികളായി പരിഷ്കരിക്കുന്നതിനും ആലോചിക്കുന്നുണ്ട്. ബജറ്റിൽ കിഫ്ബിയിലൂടെ ലഭ്യമാക്കാനുദ്ദേശിക്കുന്ന 3000 കോടി രൂപ കൂടി ലഭിക്കുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനായി കെഎസ്ആർടിസി മാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഡീസൽ വാങ്ങുന്നതിനും പെൻഷനും ശമ്പളവും നൽകുന്നതിനുമായി കടം വാങ്ങേണ്ടി വരുന്ന കോർപറേഷന് പ്രതീക്ഷ നൽകി കൊണ്ടാണ് ഡ്യൂട്ടി പരിഷ്കരണം പുരോഗമിക്കുന്നത്. ജൂണ്‍15നാണു കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയത്.
7,000 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകളിലാണ് ഇതു നടപ്പാക്കിയത്. പുതിയ ഉത്തരവ് പ്രകാരം കഴിഞ്ഞ ഈ മാസം 15 മുതൽ 8,000 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ സിംഗിൾ ഡ്യൂട്ടിയാക്കി. തിരക്കേറിയ സമയമാണെങ്കിൽ ജീവനക്കാർക്കു ഡ്യൂട്ടി തുടരേണ്ടി വരുമെന്നും നിർദേശമുണ്ട്. ഇതിന് ഡ്യൂട്ടി സമയം കഴിഞ്ഞുളള ഓരോ മണിക്കൂറിനും 200 രൂപ വീതം വേതനം നൽകും. തിരക്കില്ലാത്ത സമയത്ത് രണ്ട് മണിക്കൂർ വരെ സർവീസ് നിർത്തിവയ്ക്കുന്നതിനുള്ള അനുമതിയുമുണ്ട്. കെഎസ്ആർടിസിയിൽ ഒന്നര ഡ്യൂട്ടി എന്ന പുതിയ സമ്പ്രദായവും കഴിഞ്ഞ 15നാണ് നിലവിൽവന്നത്.
8,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിൽ വരുമാനമുളള ഓർഡിനറി സർവീസുകളിലാണിത്. 10 മണിക്കൂറാണ് ഒന്നര ഡ്യൂട്ടി. 10,000നും 12,000നും ഇടയിൽ വരുമാനമുള്ള സർവീസുകൾ ഒരുമാസത്തിനകം 12,000 രൂപ വരുമാനത്തിലെത്തിക്കണം. ഇല്ലെങ്കിൽ ഇവയും ഒന്നര ഡ്യൂട്ടിയിലേക്കു മാറ്റുന്നതിനാണ് ആലോചന. കിലോമീറ്ററിന് 15 രൂപ പോലും വരുമാനമില്ലാത്ത ട്രിപ്പുകൾ നിർത്തുന്നതിനും നിർദേശമുണ്ട്.
റിച്ചാർഡ് ജോസഫ്
കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം: പുതുതായി ആരംഭിക്കുന്നത് 1000 ഷെഡ്യൂളുകൾ
01:24 AM Jul 24, 2017 | Deepika.com