തിരുവനന്തപുരം: അലങ്കാരമത്സ്യങ്ങളുടെ വിപണനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽകൊണ്ടു വന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനു നിർദേശം നൽകിയതായി കേന്ദ്ര കൃഷമന്ത്രി രാധാമോഹൻ സിംഗ്, സംസ്ഥാന മത്സ്യബന്ധന വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ അറിയിച്ചു.
അലങ്കാര മത്സ്യക്കൃഷി മേഖലയുടെ പ്രവർത്തനത്തെ ഇല്ലാതാക്കുന്ന കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മന്ത്രി മേഴ്സിക്കുട്ടിയമ്മ കേന്ദ്ര കൃഷി മന്ത്രിക്കു നിവേദനം നൽകിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ നിരവധി പേർക്കു തൊഴിൽ നൽകുന്ന മേഖലയാണ് അലങ്കാര മത്സ്യക്കൃഷി.
വർണമത്സ്യങ്ങളുടെ വിപണനവും പ്രദർശനവും നിയന്ത്രിക്കുന്നതിലൂടെ ലക്ഷക്കണക്കിനു പേർ തൊഴിൽരഹിതരാകുമെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കൂടാതെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രോജക്ട് - കാവിൽ (കേരള അക്വാ കൾച്ചർ വെഞ്ചേ്വഴ്സ് ഇന്റർനാഷണൽ ലിമിറ്റഡ്) - വഴി നിരവധി സ്ത്രീകൾക്ക് തൊഴിൽ നൽകി വരുന്ന അവസരവും ഇല്ലാതാകും.
നാലു കോടി രൂപയാണു പ്രോജക്ടിന്റെ പ്രവർത്തനത്തിനായി വകയിരുത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ കേന്ദ്ര കൃഷിമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിലാണു പരിസ്ഥിതി മന്ത്രായലയത്തിനു വിജ്ഞാപനം പുനഃപരിശോധിക്കാനുള്ള നിർദേശം നൽകിയതെന്നു മന്ത്രി അറിയിച്ചു.
അലങ്കാരമത്സ്യക്കൃഷി നിയന്ത്രണം: ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നു കേന്ദ്രമന്ത്രി രാധാമോഹൻ സിംഗ്
01:24 AM Jul 24, 2017 | Deepika.com