കോട്ടയം: അൽ ഫോൻസാമ്മയുടെ നാമകരണ നടപടികളുടെ അവസാന വൈസ് പോസ്റ്റുലേറ്ററായി ഒരു ദശാബ്ദക്കാലം ഫാ. ഫ്രാൻസിസ് വടക്കേൽ സേവനമനുഷ്ഠിച്ചു. അൽഫോൻസാമ്മയുടെ സ്നേഹവാക്കുകൾ ബാല്യത്തിൽ ഏറെ ശ്രവിച്ചിട്ടുള്ളയാളാണു വടക്കേലച്ചൻ.
പുണ്യവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിസ്റ്റർ ലയോളയുടെ ഇളയ സഹോദരനായിരുന്നു വടക്കേലച്ചൻ. ഈ ബന്ധമാണ് അൽഫോൻസാമ്മയെ അടുത്തു കാണാൻ വഴിയൊരുക്കിയത്. ഇദ്ദേഹം അക്കാലത്ത് ഭരണങ്ങാനത്ത് പ്രൈമറി വിദ്യാർഥിയായിരുന്നു. പ്രായം എട്ടു വയസ്. അന്നൊരിക്കൽ രാവിലെ സ്കൂളിലെത്തിയപ്പോഴാണു മഠത്തിൽ ഒരു കന്യാസ്ത്രീ മരിച്ച വിവരം അറിയുന്നത്. അതു സിസ്റ്റർ അൽഫോൻസാമ്മയാണെന്ന വിവരം വൈകിയാണ് അറിഞ്ഞത്. സ്കൂളിന് അവധിയായിരുന്നതിനാൽ കൂട്ടുകാർക്കൊപ്പം അൽഫോൻസാമ്മയുടെ സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കാൻ വടക്കേലച്ചനു സാധിച്ചു.
അൽഫോൻസാമ്മയുടെ ഉപദേശങ്ങളിലൂടെയാണ് ദൈവവിളിയെക്കുറിച്ചുള്ള ചിന്ത വടക്കേലച്ചനെ പിന്തുടർന്നത്. ഭരണങ്ങാനം പള്ളിയിൽ ഫാ. വടക്കേൽ അസിസ്റ്റന്റ് വികാരിയായിരിക്കെ മാർ സെബാസ്റ്റ്യൻ വയലിൽ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചു പ്രാർഥിക്കുവാൻ വരുന്പോഴൊക്കെ അൽഫോൻസാമ്മയുടെ വിശുദ്ധിയെക്കുറിച്ചു പറയുമായിരുന്നു. 1997 ഫെബ്രുവരി എട്ടിന് മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ നാമകരണ നടപടികൾ നടത്തുവാൻ വടക്കേലച്ചനെ നിയോഗിച്ചു. 2008 ഒക്ടോബർ 12ന് വത്തിക്കാനിൽ നടന്ന വിശുദ്ധ പദവി പ്രഖ്യാപനത്തിൽ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിച്ചതിനൊപ്പം കത്തിച്ച മെഴുകുതിരികളുമായി തിരുശേഷിപ്പിനെ സംവഹിക്കാൻ വടക്കേലച്ചന് ഭാഗ്യം ലഭിച്ചു.
സാക്ഷ്യം പകർന്ന ഫാ. ഫ്രാൻസിസ് വടക്കേൽ
01:24 AM Jul 24, 2017 | Deepika.com