കൊച്ചി: ആറു വർഷം മുമ്പ് മലയാളത്തിലെ പ്രശസ്തയായ നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന സുനിയെ, മുമ്പ് നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ ലഭിച്ചത്. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് സുനിയെ കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ മറ്റു പ്രതികളുടെ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനെത്തുടർന്നു ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
സുനിയെയും മറ്റു പ്രതികളെയും ഇനി കസ്റ്റഡിയിൽ ആവശ്യപ്പെടുന്നില്ലെന്നും തെളിവെടുപ്പു പൂർത്തിയായതായും എറണാകുളം സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു. 2011ൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ ടെമ്പോ ട്രാവലറിൽ സുനിയുടെ നിർദേശപ്രകാരം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വഴി മാറിപോകുന്നതിൽ സംശയം തോന്നിയ നടി സിനിമയുടെ നിർമാതാവിനേയും ഭർത്താവിനേയും ഫോണിൽവിളിച്ച് അറിയിച്ചു. ഇതേത്തുടർന്നു ഇവരെ കുമ്പളത്തുള്ള ഹോട്ടലിൽ എത്തിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. സിനിമയുടെ നിർമാതാവായ ജോണി സാഗരികയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പൾസർ സുനിയെ ഇന്നു കോടതിയിൽ ഹാജരാക്കും
01:09 AM Jul 24, 2017 | Deepika.com