മാന്ദാമംഗലം/തൃശൂർ: മാന്ദാമംഗലം വനപാലകരുടെ കസ്റ്റഡിയിൽനിന്നു കഴിഞ്ഞ വെള്ളിയാഴ്ച രക്ഷപ്പെട്ടുപോയ ചേരുകുഴി വട്ടപ്പാറ സ്വദേശിയെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഴോലി ക്കൽ ജോസഫിന്റെ മകൻ ബൈജു(41)വിനെയാണു ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
താമരവെള്ളച്ചാലിൽ ആദിവാസികൾ താമസിക്കുന്ന ഭൂമിയിൽനിന്ന് ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ 2016ൽ മോഷണം പോയിരുന്നു. ഇതിൽ ചോദ്യം ചെയ്തിരുന്നയാളാണു ബൈജു. മരം മുറിച്ചു കടത്തിയ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകുന്നതിനു വനപാലകർ പലതവണ ബൈജുവിനു നോട്ടീസ് അയച്ചെങ്കിലും എത്തിയിരു ന്നില്ല. ഈ കേസിൽ വനപാലകർ അന്വേഷിക്കുന്ന 11 പേരെ കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രീയ നേതാക്കൾ ഇടപെട്ടു ഹാജരാക്കിയിരുന്നു. ഇതിൽ 10 പേരെ ചോദ്യം ചെയ്തശേഷം ജാമ്യത്തിൽവിടുകയും ചെയ്തു. എന്നാൽ കേസിലെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ബൈജുവിനെ വനപാലകർ വടക്കുഞ്ചേരി, അന്നമനട, കറുകുറ്റി എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തശേഷം തിരികെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്നു വനപാലകർ നാട്ടുകാരേയും ഒല്ലൂർ പോലീസിനേയും വിവരം അറിയിച്ചതനുസരിച്ച് ഏറെ സമയം അന്വേഷിച്ചെങ്കിലും ബൈജുവിനെ കണ്ടെത്തിയില്ല. ഇന്നലെ രാവിലെ അന്വേഷണം നടത്തിയ സുഹൃത്തുക്കൾ വീടിനടുത്തുള്ള കാട്ടുപ്രദേശത്ത് ഉടമുണ്ടിൽ തൂങ്ങിയ നിലയിൽ ബൈജുവിനെ കണ്ടെത്തുകയായിരുന്നു. ശരീരത്തിനു ചൂടുണ്ടായിരുന്നതിനാൽ ഉടനെ താഴെയിറക്കി തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലിറ്റിയാണു ഭാര്യ. മക്കൾ: അഞ്ജു, അലൻ, ഏയ്ഞ്ചൽ (എല്ലാവരും വിദ്യാർഥികൾ).പുതിയ റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, ഡെപ്യൂട്ടി റേഞ്ചർ അബ്ദുൾ ലത്തീഫ് എന്നിവരാണു 2016ൽ മരംമുറിച്ചതു സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു ബൈജുവിനെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നു ഫോറസ്റ്റ് അധികൃതർ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ബൈജുവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചു ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ ആരംഭിച്ച് അല്പസമയത്തിനകം ബിജെപിയും സിപിഎമ്മും സമരത്തിനെത്തിയതോടെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിസരം സംഘർഷഭരിതമായി. ബൈജുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ, നടത്തറ പഞ്ചായത്തുകളിൽ ഇന്നു ഹർത്താൽ ആചരിക്കും.
ഒരു കേസിൽ ചോദ്യം ചെയ്തശേഷം ഈ ഫോറസ്റ്റ് സ്റ്റേഷനിൽ തെളിയാതെ കിടക്കുന്ന എല്ലാ കേസുകളും ബൈജുവിന്റെ മേൽ കെട്ടിവയ്ക്കാൻ വനപാലകർ ശ്രമം നടത്തിയതാണ് ആത്മഹത്യാ കാരണമെന്നും പറയപ്പെടുന്നു. അങ്ങനെയല്ല വനപാലകർ ചോദ്യം ചെയ്യുന്നതിനിടെ മർദിച്ചു കൊലപ്പെടുത്തി ഇവിടെകൊണ്ടുവന്നു കെട്ടിത്തൂക്കിയതാണെന്നാണു നാട്ടുകാരുടെ ആരോപണം.
കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവ് മരിച്ചനിലയിൽ
01:09 AM Jul 24, 2017 | Deepika.com