പിറവം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മണീട് നെച്ചൂർ സെന്റ് തോമസ് പള്ളി തഹസീൽദാർ പൂട്ടി. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം ഇന്നലെ രാവിലെ ആരാധന നടത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.
യാക്കോബായ-ഓർത്തഡോക്സ് വിഭാഗക്കാർ സമയക്രമമനുസരിച്ചാണ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു വന്നിരുന്നത്. ഇങ്ങനെയിരിക്കെ അടുത്തയിടെയുണ്ടായ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം വികാരി ഫാ. ജോസഫ് മലയിലിന്റെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചെ പള്ളിയിലെത്തി കുർബാന ആരംഭിച്ചു.
എന്നാൽ യാക്കോബായ വിഭാഗക്കാർക്ക് കുർബാന അർപ്പിക്കാനുള്ള സമയത്തായിരുന്നു ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്. ഇവർ പതിവുപോലെ രാവിലെ ഏഴോടെ പള്ളിയിലെത്തി തങ്ങളുടെ അവകാശം നിലനിർത്തിത്തരണമെന്നാവശ്യപ്പെട്ട് പള്ളിയുടെ പുറത്ത് ഒത്തുകൂടി.
സംഭവമറിഞ്ഞ് ഇരുവിഭാഗത്തിൽപ്പെട്ട വിശ്വാസികൾ വീണ്ടുമെത്തിച്ചേർന്നതോടെ സംഘർഷമായി. ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ഒരു വിഭാഗമാളുകൾ പള്ളിക്കുള്ളിൽ ഇരിക്കുകയായിരുന്നു. ഒടുവിൽ ഉച്ചകഴിഞ്ഞ് മൂന്നോടെ മൂവാറ്റുപുഴ തഹസീൽദാർ അമൃത വള്ളിയമ്മാൾ, ഡെപ്യൂട്ടി തഹസീൽദാർ കെ.എസ്. സതീശൻ എന്നിവർ ചേർന്ന് പള്ളിക്കുള്ളിലുണ്ടായിരുന്നവരുമായി സംസാരിച്ച് ഇവരെ പുറത്തേക്കിറക്കുകയും പിന്നീട് പള്ളി പുതിയൊരു താഴിട്ട് പൂട്ടുകയും ചെയ്തു.
താക്കോൽ പോലീസിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇന്ന് കളക്ടർ ഇരുവിഭാഗത്തേയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോൻ, പിറവം സിഐ പി.കെ. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
നെച്ചൂർ സെന്റ് തോമസ് പള്ളി പൂട്ടി
12:52 AM Jul 24, 2017 | Deepika.com