നെയ്യാറ്റിൻകര: കോവളം എംഎൽഎ അഡ്വ. എം. വിൻസെന്റിനെ അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് മണിക്കൂറുകളോളം നെയ്യാറ്റിൻകരയിൽ സംഘർഷം. യൂത്ത് കോണ്ഗ്രസ് -യുവമോർച്ച പ്രവർത്തകർ തെരുവു യുദ്ധം നടത്തിയപ്പോൾ കോടതി വളപ്പിൽ യൂത്ത് കോണ്ഗ്രസും പോലീസും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
വൈകുന്നേരം നാലരയോടെയാണ് എംഎൽഎയെ ഡിവൈഎസ്പി ബി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെയ്യാറ്റിൻകരയിലെത്തിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം വൈദ്യപരിശോധന നടത്തി. വിവരമറിഞ്ഞ് നൂറോളം കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ്, കെഎസ്യു പ്രവർത്തകർ ആശുപത്രിയിലെത്തി. എംഎൽഎയ്ക്ക് അനുകൂലമായും പോലീസിനും എൽഡിഎഫ് സർക്കാരിനും എതിരേയും അവർ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ എംഎൽഎയ്ക്കെതിരായ മുദ്രാവാക്യങ്ങളുമായി എൽഡിഎഫ്, യുവമോർച്ച പ്രവർത്തകരും രംഗത്തെത്തിയതോടെ ആശുപത്രി പരിസരം സംഘർഷാവസ്ഥയിലായി. വൈദ്യപരിശോധന പൂർത്തിയാക്കി അരമണിക്കൂറിനുള്ളിൽ പോലീസ് വിൻസെന്റുമായി പുറത്തിറങ്ങി ഒരുവിധം വാഹനത്തിൽ കയറ്റി. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ വിൻസെന്റിനെ കൊണ്ടുവന്നപ്പോഴും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ എത്തി.
മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസ് സ്റ്റേഷനും സിഐ ഓഫീസും ഡിവൈഎസ്പി ഓഫീസും ഒരു കെട്ടിടത്തിന്റെ വിവിധ നിലകളിലായാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷനു മുന്നിലേക്ക് ഓടിക്കയറിയ പ്രവർത്തകർ ചെടിച്ചട്ടികൾ തല്ലിത്തകർത്തു. തുടർന്ന് സ്റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതോടെ ഗേറ്റ് അടച്ച് പോലീസ് പ്രതിരോധം തീർത്തു. കോടതിയിൽ ഹാജരാക്കാൻ വിൻസെന്റിനെ പുറത്തേക്കു കൊണ്ടുവന്നപ്പോഴും പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും നടത്തി.
നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ വിൻസെന്റിനെ കൊണ്ടുപോയ വാഹനം തടയാനും ശ്രമമുണ്ടായി. വഴിയിൽ യുവമോർച്ച പ്രവർത്തകർ വാഹനത്തിനു നേരെ ചീമുട്ടയെറിഞ്ഞു. ഇതേത്തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ യുവമോർച്ച പ്രവർത്തകർക്കു നേരേ കല്ലെറിഞ്ഞു. ഇരുകൂട്ടരും തെരുവിൽ പരസ്പരം ഏറ്റുമുട്ടി. ഇതിനടുത്ത റോഡിനോട് ചേർന്ന വീടിനുമുന്നിൽ നിൽക്കുകയായിരുന്ന ഒരു ബാലന് കല്ലേറിൽ പരിക്കേറ്റു.
നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിലേയ്ക്കാണ് വിൻസെന്റിനെ ഇന്നലെ റിമാൻഡ് ചെയ്തത്.
വിൻസെന്റ് നിയമസഭാംഗത്വം രാജിവയ്ക്കില്ല
തിരുവനന്തപുരം: എം. വിൻസെന്റ് എംഎൽഎ സ്ഥാനം ഇപ്പോൾ രാജിവയ്ക്കേണ്ടതില്ലെന്നു കോണ്ഗ്രസ്. സമാനമായ സാഹചര്യങ്ങളിൽ കേസിൽപ്പെട്ടവരാരും നിയമസഭാംഗത്വം രാജിവച്ചിട്ടില്ല. എന്നാൽ, ഇക്കാര്യം 25നു ചേരുന്ന കെപിസിസി നേതൃ യോഗത്തിലും യുഡിഎഫിലും ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേസ് നിയമപരമായി നേരിടുമെന്നു എം. വിൻസെന്റും നേരത്തേ അറിയിച്ചിരുന്നു.
നെയ്യാറ്റിൻകരയിൽ തെരുവുയുദ്ധം
01:29 AM Jul 23, 2017 | Deepika.com