തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽ ആരോപണവിധേയനായ എം. വിൻസെന്റ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത് മൂന്നര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ.
വിൻസെന്റിനെ എംഎൽഎ ഹോസ്റ്റലിൽ വച്ചു ചോദ്യം ചെയ്യുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥയായ അജിതാ ബീഗത്തിന് അനുമതി നൽകിയിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി ടെലിഫോണ് രേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അതിനോടകം ശേഖരിക്കുക യും ചെയ്തിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പി പി. ഹരികുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യംചെയ്യലിൽ ആരോപണങ്ങളെല്ലാം എംഎൽഎ നിഷേധിച്ചു.
ചോദ്യം ചെയ്യൽ തുടരുന്നതിനിടെ എംഎൽഎ ഹോസ്റ്റലിന്റെ മെയിൻ ഗേറ്റിനു പുറത്ത് കോണ്ഗ്രസ് പ്രവർത്തകരും മാധ്യമങ്ങളും തടിച്ചുകൂടിയിരുന്നു. പതിവില്ലാത്ത ആൾക്കൂട്ടം കണ്ട് വഴിയാത്രക്കാരും എംഎൽഎ ഹോസ്റ്റലിനു മുന്നിൽ നിലയുറപ്പിച്ചു.
ചോദ്യംചെയ്യൽ കണക്കിലെടുത്ത് വലിയ പോലീസ് സംഘത്തെത്തന്നെ എംഎൽഎ ഹോസ്റ്റലിലും പരിസരത്തും വിന്യസിച്ചിരുന്നു. ഹോസ്റ്റലിനകത്തേക്കുള്ള പ്രവേശനത്തിന് പൊതുജനങ്ങൾക്കും പ്രവർത്തകർക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വാച്ച് ആൻഡ് വാർഡിനു പുറമെയാണ് സുരക്ഷയ്ക്കായി പോലീസിനെ നിയോഗിച്ചിരുന്നത്.
ഇതിനിടെ, എംഎൽഎ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎ ഹോസ്റ്റലിനു മുന്നിലേക്കു മാർച്ച് നടത്തി. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ എംഎൽഎയുടെ കോലം കത്തിച്ചു. ഇതോടെ ഹോസ്റ്റലിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പണിപ്പെട്ടു.
ഏറെ നേരം പ്രതിഷേധക്കാരെ അവിടെ തുടരാൻ പോലീസ് അനുവദിച്ചില്ല.
ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം പിന്നിട്ടതോടെ കൂടുതൽ യൂത്തുകോണ്ഗ്രസ്, കോണ്ഗ്രസ് പ്രവർത്തകർ എംഎൽഎയെ അനുകൂലിച്ചു സ്ഥലത്തെത്തി. ചോദ്യം ചെയ്യൽ അറസ്റ്റിലേക്കു തന്നെയാണ് നീങ്ങുന്നതെന്ന സംസാരവും പ്രവർത്തകർക്കിടയിൽ ഉണ്ടായി. അവർ മറ്റുള്ളവരെ ഫോണിലൂടെയും മറ്റും വിവരം അറിയിച്ചുകൊണ്ടിരുന്നു. ഇതോടെ കൂടുതൽ പ്രവർത്തകർ അവിടേക്ക് എത്തി.
ചോദ്യം ചെയ്യൽ പൂർത്തിയായി. നാലുമണിയോടെ അറസ്റ്റ് വിവരം വിൻസെന്റിനെ അറിയിച്ചു. തുടർന്ന് സ്വന്തം വാഹനത്തിൽ പേരൂർക്കട പോലീസ് ക്ലബ്ബിലേക്ക് എത്താൻ പോലീസ് എംഎൽഎയ്ക്ക് നിർദേശം നൽകി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും അന്വേഷണസംഘം കാര്യങ്ങൾ ധരിപ്പിച്ചു. എംഎൽഎ ഹോസ്റ്റലിൽ വച്ച് അറസ്റ്റുണ്ടായാൽ അത് രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെന്നതിനാലാണ് പോലീസ് സംഘം എംഎൽഎയോട് പോലീസ് ക്ലബ്ബിലെത്താൻ നിർദേശം നൽകിയത്.
പ്രധാന ഗേറ്റിൽ ആളുകളും മാധ്യമങ്ങളുമുള്ളതിനാൽ പിന്നിലെ ഗേറ്റ് വഴിയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എംഎൽഎയും പുറത്തേക്കു പോയത്. ഇതോടെ തടിച്ചു കൂടിയ കോണ്ഗ്രസ് പ്രവർത്തകർ എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനമായി ഹോസ്റ്റലിനു മുന്നിൽ നിന്നും പിരിഞ്ഞുപോയി.
എംഎൽഎ വീട്ടമ്മയെ വിളിച്ചത് 900 തവണയെന്നു പോലീസ്
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്റിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നു പോലീസ്. എംഎൽഎ വീട്ടമ്മയെ വിളിച്ച ഫോണ് സംഭാഷണത്തിന്റെ രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച ശേഷമാണു പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്. ഈ തെളിവുകൾ വച്ച് പ്രത്യേക ചോദ്യാവലി തയാറാക്കിയായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യംചെയ്യലിൽ എംഎൽഎ ആരോപണങ്ങൾ നിഷേധിച്ചു. വീട്ടമ്മയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെ ങ്കിലും ഇവരെ പീഡിപ്പിച്ചിട്ടില്ലെന്ന് എംഎൽഎ ആവർത്തിച്ചു പോലീസിനോടു വ്യക്തമാക്കി. ഇതോടെ പോലീസ് ഫോണ് രേഖകളെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിൻസെന്റ് വീട്ടമ്മയെ ഫോണിൽ വിളിച്ചതായുള്ള തെളിവുകൾ പോലീസ് നിരത്തി. എന്നാൽ ഇതിൽ 600 കോളുകളും വീട്ടമ്മ തന്നെ വിളിച്ചതാണെന്ന് എംഎൽഎ പറഞ്ഞു. മജിസ്ട്രേറ്റിനും പോലീസിനും പിന്നെ ഡോക്ടർക്കും പരാതിക്കാരിയായ വീട്ടമ്മ ഒരേ മൊഴിയാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് മാനസിക വിഭ്രാന്തിയാണെന്ന എംഎൽഎയുടെ ആരോപണം അംഗീകരിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, തന്റെ ഭാഗം തെളിയിക്കാനുള്ള തെളിവുകൾ നിരത്താൻ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെയാണ് എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പോലീസ് നീങ്ങിയത്.
ബാലരാമപുരത്തെ കടയിൽ കടന്നുകയറി എംഎൽഎ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ മജിസ്ട്രേറ്റിനും പോലീസിനും മൊഴി നൽകിയിരുന്നു. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും വീട്ടമ്മ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ വീട്ടമ്മയുടെ സഹോദരനെ എംഎൽഎ ഫോണിൽ വിളിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു. സംഭവം പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് വിൻസെന്റ് എംഎൽഎ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. ഒരു മെഡിക്കൽ ക്യാന്പിൽ പങ്കെടുത്ത വീട്ടമ്മയുടെ ഫോണ് നന്പർ കൈവശപ്പെടുത്തിയ ആരോ ഒരാൾ അവരെ നിരന്തരം അവരെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ചാണ് എം. വിൻസന്റ് ഫോണ് നന്പർ വാങ്ങിയതെന്നും പിന്നീട് നിരന്തരം വിളിച്ചതെന്നുമാണു പരാ തി.അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തതോടെ വീട്ടമ്മ എംഎൽഎയുടെ ഫോണ് നന്പർ ബ്ലോക്ക് ചെയ്തതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ചോദ്യംചെയ്യൽ മൂന്നര മണിക്കൂർ
01:29 AM Jul 23, 2017 | Deepika.com