തൊടുപുഴ: ഭിന്നശേഷിയുള്ള കുട്ടികളുടെ വിശദ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി സൂക്ഷിക്കണമെന്നും ഇവർക്കുള്ള ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന് പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള തൊടുപുഴ നഗരസഭയുടെ 2016-17 വർഷത്തെ സ്കോളർഷിപ്പു പദ്ധതിയിൽ 90 ശതമാനം ഓട്ടിസം ബാധിച്ച തന്റെ മകനെ ഉൾപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി തൊടുപുഴ നെടുങ്കല്ലേൽ ജോസ് അഗസ്റ്റിൻ നൽകിയ പരാതിയിലാണ് കമ്മീഷൻ അംഗം സിസ്റ്റർ ബിജി ജോസ് സിഎംസി ഉത്തരവിട്ടത്. തൊടുപുഴ നഗരസഭയുടെ ഗുണഭോക്തൃ ലിസ്റ്റിൽ തന്റെ മകൻ ജോഷ്വാ ജോസിന്റെ പേരില്ലായെന്ന കാരണത്താൽ സ്കോളർഷിപ്പ് നിഷേധിച്ചെന്നായിരുന്നു ജോസ് അഗസ്റ്റിന്റെ പരാതി.
സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ നൽകിയ അന്വേഷണത്തിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ആനുകൂല്യം അനുവദിക്കുന്നത് ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയാണെന്നും പരാതിക്കാരന്റെ മകന്റെ പേരിൽ കൃത്യ സമയത്ത് അപേക്ഷ നൽകാത്തതിനാൽ ഗുണഭോക്തൃ ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ 2016-17 വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു സെക്രട്ടറിയുടെ മറുപടി.
എന്നാൽ, തന്റെ മകന് ഇതേ പദ്ധതിയിൽ മുന്പ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ രേഖകളിൽ മകന്റെ പേരുണ്ടെന്ന് വ്യക്തമാണെന്നും ജോസ് അഗസ്റ്റിൻ വാദിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾക്കായി എല്ലാ വർഷവും അപേക്ഷിക്കണമെന്ന അവസ്ഥ ഒഴിവാക്കി നിശ്ചിത വർഷങ്ങളിലേക്ക് ഒറ്റ അപേക്ഷയിൽ സ്കോളർഷിപ്പ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ ചെയ്യണമെന്നും കമ്മീഷൻ നിർദേശിച്ചു. ഗുണഭോക്തൃ ലിസ്റ്റിന്റെ അന്തിമ പട്ടിക അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനു മുന്പായി അതത് വാർഡ് മെംബർമാർ എല്ലാ ഗുണഭോക്താക്കളും ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
ഭിന്നശേഷിയുള്ള കുട്ടികളുടെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ സൂക്ഷിക്കണം
01:21 AM Jul 23, 2017 | Deepika.com