കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യതെളിവായ, അക്രമദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. ഇതേത്തുടർന്നു കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണ് പ്രതീഷ് ചാക്കോയ്ക്കു കൈമാറിയെന്നാണു പൾസർ സുനി മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതീഷ് ചാക്കോയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ആൾ ജാമ്യത്തിൽ വിട്ടയച്ച പ്രതീഷിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകിയതിനെത്തുടർന്നാണു വീണ്ടും പ്രതീഷിനെ വിളിച്ചു വരുത്തുന്നതെന്നാണു സൂചന. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഫോണ് നശിപ്പിച്ചു കളഞ്ഞുവെന്നാണ് ഇയാൾ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. ഇതു വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടില്ല. അന്വേഷണദിശ തെറ്റിക്കാനായി കളവ് പറഞ്ഞതാണെന്നാണു പോലീസ് കരുതുന്നത്. മുഖ്യതെളിവായ ഫോണ് നശിപ്പിച്ചെന്ന മൊഴി തുടർന്നുള്ള അന്വേഷണത്തെവരെ ബാധിക്കും.
പ്രതീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. പൾസർ സുനി ഫോണ് നൽകിയെന്നു ചോദ്യം ചെയ്യലിൽ പ്രതീഷ് ചാക്കോ സമ്മതിച്ചിരുന്നു. ഈ ഫോണ് തന്റെ ജൂണിയറായ അഭിഭാഷകൻ രാജു ജോസഫിനു കൈമാറിയെന്നും അദ്ദേഹം ഫോണ് നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോ പറഞ്ഞതെന്നാണ് സൂചന.
പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യംചെയ്യും
01:17 AM Jul 23, 2017 | Deepika.com