തിരുവനന്തപുരം: കേരള നിയമസഭയുടെ എക്കാലത്തേയും ചരിത്രമെടുത്താൽ വനിത അംഗങ്ങളുടെ എണ്ണം വിരലിൽ എണ്ണാവുന്നതാണെങ്കിലും സ്ത്രീയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വീണ വന്പൻമാർ ഏറെ. സംസ്ഥാനത്തെ കരുത്തൻമാരായ ആഭ്യന്തര മന്ത്രിമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന പി.ടി. ചാക്കോ മുതൽ ഇപ്പോൾ അറസ്റ്റിലായ കോവളത്തിന്റെ പ്രതിനിധി എം. വിൻസന്റ് വരെ പട്ടിക നീളുകയാണ്.
സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സംസ്ഥാനത്തു നിരവധി പേർക്കു മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും ഇതേ ആരോപണത്തിൽ നിയമസഭാംഗത്വം ആരും രാജിവച്ച ചരിത്രമില്ല.
സംസ്ഥാന രൂപീകരണത്തിനു ശേഷം നിയമസഭയെ പിടിച്ചു കുലുക്കിയ, സ്ത്രീയുമായി ബന്ധപ്പെട്ട ആദ്യ ആരോപണമായിരുന്നു പി.ടി. ചാക്കോയ്ക്കെതിരേ ഉയർന്നത്. അപകടത്തിൽപ്പെട്ട ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ കാറിൽ ഒരു സത്രീയുണ്ടായിരുന്നുവെന്ന ആരോപണമാണു ചാക്കോയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. 1964 ഫെബ്രുവരി 20ന് ആഭ്യന്തര മന്ത്രിസ്ഥാനം ചാക്കോ രാജിവച്ചെങ്കിലും മീനച്ചിൽ നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധിയായി അദ്ദേഹം തുടർന്നു. ഇതേ വർഷം ജൂലൈ 31നു പി.ടി. ചാക്കോ അന്തരിച്ചു.
സ്ത്രീ പീഡന കേസിൽ ഇന്നലെ അറസ്റ്റിലായ എം. വിൻസന്റ് ഇപ്പോൾ പ്രതിനിധീകരിക്കുന്ന കോവളം മണ്ഡലത്തിന്റെ എംഎൽഎയായിരുന്ന ഡോ. എ. നീലലോഹിതദാസൻ നാടാരും സ്ത്രീയുമായി ബന്ധപ്പെട്ട ആരോപണത്തിൽപ്പെട്ടിരുന്നു. സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ കടന്നു പിടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വനം, ഗതാഗത മന്ത്രിയായിരുന്ന നീല ലോഹിതദാസൻ നാടാർക്ക് 2000 ഫെബ്രുവരി 12നു മന്ത്രിസ്ഥാനം നഷ്ടമായി. ഏറെക്കാലം കോവളത്തെ പ്രതിനിധീകരിച്ച നീല ലോഹിത ദാസൻ നാടാർക്കു പിന്നീടു വന്ന തെരഞ്ഞെടുപ്പുകളിലൊന്നും ജനപ്രതിനിധി സഭയിലെത്താൻ കഴിഞ്ഞില്ല.
വിമാനയാത്രാ വിവാദത്തിൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്തു മന്ത്രിയായിരുന്ന പി.ജെ. ജോസഫിന് 2006 സെപ്റ്റംബർ നാലിനു മന്ത്രിസ്ഥാനം നഷ്ടമായി. അങ്കമാലിയുടെ പ്രതിനിധി ജോസ് തെറ്റയിലിനെതിരേയും ആരോപണം ഉയർന്നെങ്കിലും അദ്ദേഹവും നിയമസഭാംഗത്വം രാജിവച്ചില്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ ഏറെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന്റെ നായിക സരിത നായരുടെ പരാതിയിൽ എംഎൽഎയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. മന്ത്രിമാരടക്കം നിരവധി പേർക്കെതിരേ ആരോപണം ഉയർന്നെങ്കിലും ഇവർക്കെതിരേ കേസെടുത്തിരുന്നില്ല. കാലാവധി പൂർത്തിയാകുന്നതു വരെ അബ്ദുള്ളക്കുട്ടിയുടെ അംഗത്വം തുടർന്നു.
പിണറായി വിജയൻ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഒരു സ്വകാര്യ ചാനൽ ഒരുക്കിയ പെണ്കെണിയിൽപ്പെട്ടിരുന്നു. വാർത്ത പുറത്തു വന്നു കഴിഞ്ഞ മേയ് 26നു ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രി പദവി ഒഴിഞ്ഞെങ്കിലും ശശീന്ദ്രൻ ഇപ്പോഴും എലത്തൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.
എന്നാൽ, ക്രിമിനൽ കേസിൽ സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്നു തലശേരിയുടെ പ്രതിനിധിയായിരുന്ന എം.വി. രാജൻമാസ്റ്റർക്കു നിയമസഭാംഗത്വം രാജിവയ്ക്കേണ്ടി വന്നിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണമായിരുന്നു ഇദ്ദേഹത്തിനെതിരേ ഉയർന്നിരുന്നത്. പിന്നീട് ഹൈക്കോടതി രാജൻമാസ്റ്ററെ കുറ്റവിമുക്തനുമാക്കി.
കെ. ഇന്ദ്രജിത്ത്
സ്ത്രീ വിഷയത്തിൽ വീണവർ നിരവധി; നിയമസഭാംഗത്വം ഒഴിഞ്ഞവർ ആരുമില്ല
01:17 AM Jul 23, 2017 | Deepika.com