തിരുവനന്തപുരം: ബിജെപിയെ പ്രതിസന്ധിയിലാക്കിയ മെഡിക്കൽ കോളജ് കോഴ വിവാദം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ പാർട്ടി വിടുമെന്ന ഭീഷണി ഉയർത്തിയ ജനറൽ സെക്രട്ടറി എം.ടി. രമേശ് പൊട്ടിക്കരഞ്ഞു. തന്നെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും പാർട്ടിയിൽ ഒപ്പമുള്ള ചിലർ തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് യോഗത്തിൽ എം.ടി. രമേശ് പൊട്ടിക്കരഞ്ഞത്.
ഇത്തരം ഗൂഢാലോചന നടത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ താൻ പാർട്ടിയിൽ ഉണ്ടാകില്ലെന്നും ബിജെപി നേതൃയോഗത്തിൽ രമേശ് വികാരഭരിതനായി പറഞ്ഞു. എം.ടി. രമേശിനെതിരെ വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും രംഗത്തെത്തി. പാർട്ടിക്കുള്ളിലെ ശത്രുക്കളെ വേണം ആദ്യം നേരിടേണ്ടതെന്നും സജീവൻ കുറ്റപ്പെടുത്തി. എം.ടി. രമേശിനു പൂർണ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കേന്ദ്ര നേതൃത്വത്തിനു കൈമാറാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. പാർട്ടി സംസ്ഥാന ഘടകത്തിന്റെ പുനഃസംഘടന അടക്കമുള്ള കാര്യങ്ങളും കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടന വേഗത്തിൽ വേണമെന്ന നിലപാടാണു പൊതുവായി ഉയർന്നതത്രേ. കോഴ വിവാദത്തിലും റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിലും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകിയതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹി ബി.എൽ. സന്തോഷ് അറിയിച്ചു.
യോഗത്തിൽ കുമ്മനം രാജശേഖരനെതിരേയും കടുത്ത വിമർശനം ഉയർന്നു. കോഴ അന്വേഷണത്തിനു കമ്മീഷനെ വച്ചതു കോർ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞതു മാധ്യമങ്ങൾ വഴിയാണെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നു കുമ്മനം രാജശേഖരൻ മറുപടി പറഞ്ഞു.
റിപ്പോർട്ട് ചോർന്നതിനു പിന്നിൽ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ മാത്രമല്ലെന്ന നിഗമനമാണുള്ളത്. ഇവർക്കെതിരേയും നടപടി സ്വീകരിക്കും.
പ്രസിഡന്റിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും സംസ്ഥാന പ്രസിഡന്റ് മറുപടി നൽകി. ആരോപണ വിധേയർ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണദാസും രാകേഷും ഇടപെട്ടതു സാന്പത്തിക ലക്ഷ്യത്തോടു കൂടിയല്ലെന്ന വാദം വിശ്വസനീയമല്ലെന്ന്വാദവും യോഗത്തിൽ ഉയർന്നു. ഇരുവരേയും ഒഴിവാക്കാനും ധാരണയായി.
കമ്മീഷൻ കണ്ടെത്തിയ ഡൽഹിയിലെ സതീഷ് നായർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ദുരുപയോഗിക്കുന്നുണ്ടെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.
കമ്മിഷനെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടി ഓഫീസിൽനിന്ന് എങ്ങനെ ചോർന്നു എന്നതു ഗൗരവപൂർവം ശ്രദ്ധിക്കേണ്ട കാര്യമാണ്. പരാതിയുടെ പകർപ്പുവരെ പ്രതിസ്ഥാനത്തുള്ള വിനോദിനു കിട്ടിയിട്ടുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു.
ബിജെപി നേതൃയോഗം: പൊട്ടിക്കരഞ്ഞ് എം.ടി. രമേശ്; പുനഃസംഘടന കേന്ദ്രത്തിനു വിട്ടു
01:17 AM Jul 23, 2017 | Deepika.com