തൃശൂർ: കേരളത്തിൽ ബിജെപി നേതാക്കൾ കോടികൾ കോഴ വാങ്ങിയതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ബിജെപി അഴിമതിക്കാരുടെ പാർട്ടിയായി മാറി. ഇപ്പോൾ പുറത്തുവന്നതു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഹവാല അഴിമതി, മെഡിക്കൽ കോളജ് കോഴ, കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി തുടങ്ങി കേന്ദ്രഭരണത്തിന്റെ മറവിൽ കേരളത്തിൽ ബിജെപി തീവെട്ടി ക്കൊള്ള നടത്തുകയാണ്. ഇപ്പോൾ പുറത്തുവന്ന മെഡിക്കൽ കോളജ് കോഴയടക്കമുള്ള അഴിമതി വിഷയത്തിൽ സമഗ്രമായ സിബിഐ അന്വേഷണം വേണം. കേന്ദ്രമന്ത്രിമാരുടെയും കേന്ദ്ര-സംസ്ഥാന നേതാക്കളുടെയും പങ്കും അന്വേഷിക്കണം. സിബിഐ കേന്ദ്ര അന്വേഷണ ഏജൻസിയായതിനാൽ കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അയ്യന്തോൾ പ്രിയദർശിനി ഹാളിൽ എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യം ഒഴുക്കുന്ന എൽഡിഎഫ് ഭരിക്കുന്നതിനാൽ കേരളത്തിൽ വിഷമദ്യ ദുരന്തങ്ങളുണ്ടാകുമെന്നു കോഴിക്കോട് കുന്ദമംഗലത്തെ വ്യാജമദ്യം കഴിച്ചുള്ള മരണത്തെ പരാമർശിച്ചു പ്രതിപക്ഷ നേതാവ് പറഞ്ഞു. എം. വിൻസന്റ് എംഎൽഎക്കെതിരേ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പ്രതികരിക്കണം: രമേശ് ചെന്നിത്തല
01:17 AM Jul 23, 2017 | Deepika.com